പുനലൂരിൽ അധ്യാപികയുടെ മരണം: ചികിത്സയിൽ വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതർ:മരണം വയറിലെ അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടംറിപ്പോർട്ട്
കൊല്ലം :പുനലൂരിലെ ടോക് എച്ച് പബ്ലിക് സ്കൂൾ അധ്യാപിക അശ്വതിയുടെ (34) മരണത്തിൽ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം പുറത്തുവിട്ടത്.പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ അറിയിച്ചു പ്രകാരം, അശ്വതിയുടെ മരണത്തിന് കാരണം വയറ്റിൽ ഉണ്ടായ പഴുപ്പും അതിൽ നിന്നുണ്ടായ അണുബാധയുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. അശ്വതിക്ക് ഛർദിയും തലകറക്കവുമാണ് ഉണ്ടായിരുന്നതെന്നും, വയറുവേദനയെപ്പറ്റി രോഗി വിവരിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.“രോഗാവസ്ഥ വളരെ നേരത്തേ ആരംഭിച്ചതാണ്. അത് തിരിച്ചറിയാതെയോ സമയത്ത് ചികിത്സ തേടാനാകാതെയോ ആയിരിക്കാം ദാരുണാന്ത്യത്തിലേക്ക് നയിച്ചത്,” സൂപ്രണ്ട് വിശദീകരിച്ചു.ഇളമ്പൽ കോട്ടവട്ടം നിരപ്പിൽ ബി. ശ്രീഹരിയുടെ ഭാര്യയായ അശ്വതി കഴിഞ്ഞ ദിവസം വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചിരുന്നു. ചികിത്സപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം നടത്തിയിരുന്നു.പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. അശ്വതിയുടെ മൃതദേഹം കോട്ടവട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.




