മദ്യപാനത്തിനിടെ തർക്കം :കൊല്ലത്ത് മദ്ധ്യവയസ്കനെ സിമന്റ് കട്ട കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മദ്ധ്യവയസ്കനെ സിമന്റ് കട്ട കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. ചടയമംഗലം മാടൻനട പാറവിള വീട്ടിൽ നൗഷാദാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ കരകുളം വേങ്കോട് ചെറുവേലിക്കോണത്ത് വീട്ടിൽ എസ്. ധിജേഷിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. നൗഷാദും ധിജേഷും ബിവറേജിൽ നിന്ന് മദ്യം വാങ്ങി സമീപമുള്ള കെട്ടിടത്തിലിരുന്ന് മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ധിജേഷ് നൗഷാദിന്റെ തലയിൽ കട്ടകൊണ്ട് ഇടിക്കുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ചടയമംഗലം പൊലീസെത്തി നൗഷാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പിന്നീട് ഡിവൈ.എസ്.പി ബൈജുകുമാർ, ഇൻസ്‌പെക്ടർ എൻ.സുനീഷ്, എസ്.ഐമാരായ എം.മോനിഷ്, ഫ്രാങ്കിളിൻ, എ.എസ്.ഐ സലീന, ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. ധിജേഷ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നൗഷാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് കബറടക്കും.




