വീട്ടുവഴക്ക് :കൊട്ടാരക്കരയിൽ യുവതി കിണറ്റിൽ ചാടി :രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ ഫയർ റെസ്‌ക്യൂ ഉദ്യോഗസ്ഥനടക്കം രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
കൊട്ടാരക്കര :വീട്ടിൽ നടന്ന വഴക്കിനെ തുടർന്നു കിണറ്റിലേക്ക് എടുത്ത് ചാടിയ യുവതിക്കും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ ഫയർ & റെസ്‌ക്യൂ ഉദ്യോഗസ്ഥനടക്കം രണ്ട് യുവാക്കൾക്കും ദാരുണാന്ത്യം. കൊട്ടാരക്കരയ്ക്ക് സമീപം നെടുവത്തൂർ പഞ്ചായത്തിലെ ആനക്കോട്ടൂരാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അർദ്ധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. യുവതി കിണറ്റിലേക്ക് ചാടിയതിനെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തായ യുവാവ് ഫയർഫോഴ്സിനെ വിവരമറിയിക്കുക ആയിരുന്നു. സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി എസ് കുമാർ യുവതിയെ രക്ഷിക്കുവാൻ കിണറ്റിലേക്ക് ഇറങ്ങി. ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിന് വേണ്ടി കിണറിനോട് ചേർന്ന് നിന്ന വീട്ടിൽ ഉണ്ടായിരുന്ന യുവതിയുടെ സുഹൃത്തായ യുവാവ് കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുക ആയിരുന്നു. ഫയര്‍ഫോഴ്സിനു ടോര്‍ച്ച് അടിച്ചുകൊടുക്കുന്നതിനിടെയാണ് കിണറിന്റെ കൈവരി തകർന്നതും കിണറ്റിൽ ഉണ്ടായിരുന്ന സോണി എസ് കുമാറിന്റെ മുകളിലേക്ക് യുവാവ് വീണതും. സേഫ്റ്റി ബെൽറ്റ് കയറും ധരിച്ചത് കൊണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ വലിച്ച് മുകളിലേക്ക് കയറ്റിയെങ്കിലും ഗുരുതരമായ പരുക്ക് പറ്റിയതിനാൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. സോണി എസ് കുമാർ ആറ്റിങ്ങൽ സ്വദേശിയാണ്. കിണറ്റിൽ ചാടിയ വെളിയം സ്വദേശിനിയും മൂന്ന് കുട്ടികളുടെ അമ്മയുമായ അർച്ചന (31), കിണറ്റിൽ വീണ തൃശൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു…

