കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ ; സരോവരത്തെ ചതുപ്പിൽ നിന്ന് അസ്ഥി കണ്ടെത്തി
കോഴിക്കോട്: 6 വര്‍ഷംമുന്‍പ് വെസ്റ്റ്ഹില്‍ സ്വദേശി കെ ടി വിജിലിനെ കാണാതായ കേസില്‍ വന്‍ വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. കഴിഞ്ഞ ദിവസം വിജിലിന്റെ ഒരു ഷൂ ചതുപ്പില്‍നിന്ന് കണ്ടെത്തിയിരുന്നു. ഷൂ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്. അന്വേഷണത്തിനിടെ വിജിലിനെ ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സരോവരത്തെ ചതുപ്പിൽ കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. കേസിലെ പ്രതികളായ വിജിലിന്റെ സുഹൃത്തുക്കളുമായ കെ കെ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചതുപ്പില്‍ പരിശോധന നടത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവ്.അമിതമായി ലഹരിയുപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും പ്രതികള്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് പരിശോധന നടത്തിയത്.
