ഇൻ്റർനെറ്റും ഫോൺകോളുകളും നിശ്ചലം; തടസപ്പെട്ട് എയർടെൽ സേവനങ്ങള്‍;പ്രതികരിച്ച് കമ്പനി
മുംബൈ : എയർടെൽ ഉപയോക്താക്കൾക്ക് നിരന്തരം സർവീസ് തടസപ്പെടുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ ആയിരക്കണക്കിന് എയർടെൽ ഉപയോക്താക്കളാണ് കോൾ ചെയ്യുന്നതിലും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളും നേരിടുന്നതായി റിപ്പോർട്ട് ചെയ്‌തത്.ഔട്ടേജ് ട്രാക്കർ പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്‌ടർ പ്രകാരം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സേവന തടസങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. വോയ്‌സ്, ഡാറ്റാ പ്രശ്‌നങ്ങൾക്കാണ് 74 ശതമാനം ആളുകളും പരാതിപ്പെട്ടിരിക്കുന്നത്. എന്നാൽ 15 ശതമാനം പേർ പരാതിപ്പെട്ടിരിക്കുന്നത് സിഗ്‌നൽ ലഭിക്കാത്തതിനാണ്. 11 ശതമാനം ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയാത്തതിലുംനിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളില്‍ പ്രതികരിച്ച് എയർടെല്‍ രംഗത്തെത്തി. ഉപയോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ തങ്ങളുടെ ടീം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സേവനങ്ങൾ ഉടനടി പുനസ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു. സേവനങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടെലികോം ഓപ്പറേറ്റർ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയെങ്കിലും ഇതിനായി എത്ര സമയം വേണ്ടിവരുമെന്ന കാര്യത്തില്‍ അവര്‍ വ്യക്തത വരുത്തിയിട്ടില്ല.എയർടെൽ സേവനങ്ങളിൽ തടസങ്ങൾ തുടങ്ങിയപ്പോൾ മുതൽ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുവാൻ തുടങ്ങിയിരുന്നു. 5 ജി പ്ലാനുകളിൽ സബ്‌സ്‌ക്രൈബുചെയ്‌തിട്ടും 4 ജി നെറ്റുവർക്കുകളിൽ ഡാറ്റ കുറച്ചതിനെയും ഉപയോക്താക്കൾ എടുത്തുകാട്ടി. നിലവിൽ ഏറ്റവുമധികം പ്രശ്‌നങ്ങൾ നേരിടുന്നത് ഡൽഹി-എൻസിആർ പ്രദേശങ്ങളിലാണ്. ടെലികോം ഓപ്പറേറ്റർക്ക് ഡൽഹി സർക്കിളിൽത്തന്നെ 1.9 കോടിയിലധികം മൊബൈൽ ഉപയോക്താക്കളാണുള്ളത്.


