ഓൺലൈൻ ഷെയർ ട്രേഡിംഗ് സൈബർ തട്ടിപ്പ് : പ്രതിയെ നിലമ്പൂരിൽ നിന്നും അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ മലപ്പുറം നിലമ്പൂർ പന്നിക്കോട്ടുമുണ്ട സ്വദേശി പുലത്തുവീട്ടിൽ ഷിബിൻ (22) എന്നയാളെ തൃശൂർ റൂറൽ സൈബർ പൊലീസ് നിലമ്പൂർ നിന്നും അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന ബി.ജി.സി. എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജുകൾ അയച്ച് വിശ്വസിപ്പിച്ച് ട്രേഡിംഗ് ചെയ്യുന്നതിനുള്ള വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 2024 നവംബർ 4 മുതൽ 2025 ഫെബ്രുവരി 25 വരെയുള്ള കാലയളവുകളിലായി ട്രേഡിങ്ങ് നടത്തിച്ച് ടാക്സ്, കൺവേർഷൻ ഫീ എന്നീ ഇനങ്ങളിൽ പരാതിക്കാരൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച് വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിനായി പ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുക്കുന്നതിനായി സഹായം നൽകി 15,000 രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പിൽ പങ്കാളിയായതിനാണ് ഷിബിനെ അറസ്റ്റ് ചെയ്തത്. ഷിബിൻ കർണ്ണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും തട്ടിപ്പു കേസുകളിലെ പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സൈബർ എസ്.എച്ച്.ഒ. പി.എസ്. സുജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, സബ്ബ് ഇൻസ്പെക്ടർ ജസ്റ്റിൻ വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ എച്ച്.ബി. നെഷ്റു, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ടി.പി. ശ്രീനാഥ്, ഡ്രൈവർ സി.പി.ഒ. അനന്തു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.




