ഓർമ്മയിൽ എ കെ ലോഹിതദാസ്
.പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന A K ലോഹിതദാസ് വിട്ടുപിരിഞ്ഞിട്ട് ഇന്ന് 16 വർഷം.1955 മെയ് 10 ന് എറണാകുളത്ത് പള്ളുരുത്തിയിൽ ജനിച്ചു. തിരക്കഥാകൃത്തായി മലയാള ചലച്ചിത്രവേദിയിൽ തിളങ്ങിയ ശേഷം സംവിധായക വേഷം അണിഞ്ഞ കഴിവുറ്റ കലാകാരനായിരുന്നു ലോഹിതദാസ്. 20 വർഷത്തോളംനീണ്ട ചലച്ചിത്ര – കലാ ജീവിതത്തിൽ 44 തിരക്കഥകൾക്ക് ജന്മം നൽകി. 5 സിനിമകളിൽ അഭിനയിക്കുകയും 12 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതും കലാമൂല്യം ഉള്ളതുമായിരുന്നു. ആദ്യമായി തിരക്കഥ തയ്യാറാക്കിയ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് ആ വർഷത്തെ സംസ്ഥാന അവാർഡും, ആദ്യമായി സംവിധാനം ചെയ്ത ‘ഭൂത കണ്ണാടി’ എന്ന സിനിമയ്ക്ക് ദേശീയ അവാർഡും അദ്ദേഹത്തിന്റെ കൈകളിൽ എത്തി. MT, ഭരതൻ, പത്മരാജൻ എന്നിവരുടെ സൃഷ്ടികൾക്കൊപ്പം കലാമൂല്യമാർന്നതും ജനപ്രിയമായതുമായ കഥാതന്തുക്കൾ കോർത്തിണക്കിയ തിരക്കഥകളാൽ ലോഹിതദാസും പ്രശസ്തിയുടെ ഒന്നിത്യത്തിൽ എത്തി. ‘സിന്ധു ശാന്തമായി ഒഴുകുന്നു’ എന്ന നാടകത്തിന്റെ രചയിതാവായാണ് പ്രൊഫഷണൽ രംഗത്തേക്ക് കടന്നു വരുന്നത്. ലോഹിയുടെ തന്നെ ഏകാദശി നോറ്റ കാക്ക’.. എന്ന കഥയാണ് ‘സിന്ധു ശാന്തമായി ഒഴുകുന്നു’എന്ന നാടകമായി മാറ്റിയെടുത്തത്. 1986 ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നാടകകൃത്തിനുള്ള അവാർഡ് ഈ നാടകത്തിലൂടെ ലോഹിതദാസിന് ലഭിച്ചു. അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയാണ് മറ്റു പ്രധാന നാടകങ്ങൾ.മമ്മൂട്ടി മോഹൻലാൽ ജയറാം ദിലീപ് സുരേഷ് ഗോപി എന്നീ നടന്മാരുടെ എല്ലാം അഭിനയ ജീവിതത്തിന് വഴിത്തിരിവായ എത്രയോ കഥാപാത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. ഇന്നും സിനിമ ആസ്വാദകരുടെ മനസ്സിൽ ആ കഥാപാത്രങ്ങൾ നിലനിൽക്കുന്നു എങ്കിൽ അത് ലോഹിതദാസിന്റെ തിരക്കഥയുടെ പേനയുടെ ശക്തിയാണ്. പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കെ 2009 ജൂൺ 28 ന് 54 ആം വയസ്സിൽ AK അരങ്ങൊഴിഞ്ഞു. അദ്ദേഹത്തിന്റെ തിരക്കഥകളും സിനിമകളും ഇന്ന് സിനിമ ലോകം പഠിക്കുന്ന പുതിയ തലമുറക്ക് വലിയ റഫറൻസ് ഗ്രന്ഥങ്ങൾ തന്നെ. അദ്ദേഹത്തിൽ നിന്നും സിനിമ പഠിച്ചിറങ്ങിയ അനവധി പേർ ഇന്ന് മലയാളം തമിഴ് ഹിന്ദി സിനിമ മേഖലയിൽ ഏറെ പ്രശസ്തരാണ്.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി
