ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് ; കിഴുത്താണി സ്വദേശിയിൽ നിന്നും ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ
ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന് 13450000/- (ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം) രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ വയനാട് വൈത്തിരി ചൂണ്ടേൽ സ്വദേശി ചാലംപാട്ടിൽ വീട്ടിൽ ഷനൂദ് (23 ) എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു.ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ഷെയർ ട്രേഡിങ്ങ് നടത്തുന്നതിനുള്ള ലിങ്കും നൽകി ട്രേഡിങ്ങ് നടത്തിക്കുകയായിരുന്നു. 2024 സെപ്തംബർ 22 മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുള്ള ബാങ്കുകളിൽ നിന്ന് പല തവണകളായിട്ടാണ് പരാതിക്കാരൻ പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് നൽകിയത്ഈ പണത്തിലുൾപ്പെട്ട 14 ലക്ഷം രൂപ ഷനൂദിൻ്റെ പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആയതായും ഈ തുകയിൽ നിന്നും 4 ലക്ഷം രൂപക്ക് ഷനൂദ് മലപ്പുറത്തുള്ള ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയതായും കണ്ടെത്തിയിരുന്നു. ഷനൂദ് തട്ടിപ്പുസംഘത്തിന്റെ ഏജൻറായി പ്രവത്തിച്ചുവരുന്നതിനുള്ള പ്രതിഫലമായി ആണ് 14 ലക്ഷം രൂപ കൈപറ്റിയിട്ടുള്ളത് എന്ന് കണ്ടെത്തിയതിനാലാണ് ഷനൂദിനെ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ ഇയാളുടെ പേരിൽ നോർത്ത് ഇൻഡ്യയിൽ ആറ് കേസ്സുകൾ ഉള്ളതായും വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ. മാരായ രമ്യ കാർത്തികേയൻ, അശോകൻ, സുജിത്ത് ടെലികമ്മ്യൂണിക്കേഷൻ സി.പി.ഒ മാരായ സുദീഫ്, പ്രവീൺ രാജ്, ഡ്രൈവർ സി.പി.ഒ അനന്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്.



