വ്യാജ ലഹരി കേസ്: ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് അറസ്റ്റിൽ
ചാലക്കുടി വ്യാജ ലഹരി കേസിൽ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് അറസ്റ്റിൽ. ദുബൈയിൽ മുംബൈ വിമാനത്താവളത്തിൽ എത്തിയ ലിവിയയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇന്ന് പുലർച്ചെയാണ് തൃശ്ശൂരിൽ എത്തിച്ചത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയും കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനുമായ വി കെ രാജുവിന്റെ നേതൃത്വത്തിൽ നാലുമണിക്കൂർ നേരം ലിവിയയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങൾക്കൊപ്പം തന്നെപ്പറ്റി സ്വഭാവദൂഷ്യം ആരോപിച്ചതുമാണ് ശീലാസണ്ണിക്കെതിരായ പ്രതികാരത്തിന് കാരണമെന്നും ലിവിയ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. തന്നെപ്പറ്റി ഷീലസണ്ണി പറയുന്ന ഓഡിയോ സന്ദേശം കേട്ടതിന് പിന്നാലെയാണ് പ്രതികാരം ചെയ്യാൻ തീരുമാനം എടുത്തത്.ഒന്നാം പ്രതിയും സുഹൃത്തുമായ നാരായണ ദാസുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്.2023 ഫെബ്രുവരി 26ന് ഷീലാ സണ്ണിയുടെ സ്‌കൂട്ടർ വാങ്ങിയെടുത്ത ശേഷം സ്‌കൂട്ടറിലും ബാഗിലും മയക്കുമരുന്ന് നിക്ഷേപിക്കുകയായിരുന്നു. ഒറിജിനൽ മയക്കുമരുന്ന് വാങ്ങാനായിരുന്നു നാരായണ ദാസിനെ ഏൽപ്പിച്ചത് എന്നാൽ സ്റ്റാമ്പ് നൽകിയ ആഫ്രിക്കൻ സ്വദേശി ചതിച്ചുവെന്നും ലിവിയ പൊലീസിനോട് വെളിപ്പെടുത്തി. വൈകിട്ട് കൊടുങ്ങല്ലൂരിലെ മജിസ്‌ട്രേറ്റ്ന് മുൻപാകെ പ്രതിയെ ഹാജരാക്കും. ഷീല സണ്ണിയുടെ മരുമകളെയും മാതാപിതാക്കളേയും അന്വേഷണ സംഘം വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നുവെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് എസ്ഐടി സംഘ തലവൻ വി കെ രാജു പറഞ്ഞു.




