നീണ്ടകര അടിപ്പാത നിർമ്മാണത്തിന് അനുമതിയും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ പ്രോജക്ട് ഡയറക്ടർക്ക് നിർദേശവും നൽകി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ: എൻ.കെ പ്രേമചന്ദ്രൻ എംപി
കൊല്ലം: നീണ്ടകര വേട്ടുതറ ജോയിന്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണത്തിന് അനുമതിയും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ പ്രോജക്ട് ഡയറക്ടർക്ക് നിർദേശവും നൽകി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. അടിപ്പാത നിർമ്മാണം നിലവിലെ കരാറുകാരനിൽ നിന്നും ഒഴിവാക്കുന്നതിനും കരാറുകാരൻ ഇതുവരെ നിർമ്മാണത്തിനായി ചെലവിട്ട തുക സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റ് നൽകാൻ കരാർ കമ്പനിയ്ക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.നിലവിൽ പണി ചെയ്യുന്ന കരാറുകാരന്റെ ബാധ്യത ഒഴിവാക്കി പുതിയ കരാർ നൽകുന്നതിന്റെ ഭാഗമായാണ് ജോയിന്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നതിന് ആവശ്യമായ വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കാൻ പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. പ്രോജക്ട് ഡയറക്ടർ മൂന്നാഴ്ചക്കുള്ളിൽ എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്റ്റിമേറ്റിന് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ദേശീയപാത ഓർഗനൈസേഷൻ പണി ഏറ്റെടുത്ത് നടപ്പാക്കുന്നതിനാണ് നടപടികൾ സ്വീകരിച്ചു വരുന്നത്. ദേശീയപാത കോമ്പിറ്റൻ്റ് അതോറിറ്റിയാണ് നിലവിലെ കരാർ ഒഴിവാക്കാനും പുതിയ നിർമ്മാണത്തിന് പുതിയ കരാർ പ്രകാരം വേട്ടുതറ ജോയിൻറ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണത്തിന് അനുമതി നൽകിയത്. അനുമതിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ കരാറുകാരനും പ്രോജക്ട് ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുള്ളതെന്നും എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
റിപ്പോർട്ട് :രാജു ശ്രീധർ
