അബുദാബിക്ക് പോകാനിരുന്ന യുവാവ് പമ്പയാറ്റിൽ മുങ്ങി മരിച്ചു.
എടത്വ – തൃശൂർ മാള സ്വദേശി ശങ്കരംകുളത്തിൽ പരേതനായ ജോസിൻ്റെ മകൻ ജിതിൻ ജോസ് മാത്യു (37) ആണ് എടത്വ മങ്ങാട്ടുചിറ കടവിൽ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചത്.
അബുദാബിക്ക് തിരികെ പോകാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 5.30 ന് അപകടം സംഭവിച്ചത്. യാത്ര ചോദിക്കുവാൻ ഭാര്യ വീടായ എടത്വായിൽ കുടുംബമായി ഇന്നലെ എത്തിയതായിരുന്നു. ഭാര്യയുടെയും നാല് പിഞ്ചുകുഞ്ഞുങ്ങളൂടെയും കൺമുമ്പിൽ വെച്ചാണ് ജിതിൻ്റെ അത്യാഹിതം ഉണ്ടായത് എന്ന വേദനയിൽ ആണ് നാട്ടുകാർ.
എടത്വായിൽ എത്തിയശേഷം ഭാര്യ ജാൻസിയും നാല് കുഞ്ഞുങ്ങളും ഉൾപ്പടെ ജിൻസിയുടെ അമ്മയുടെ കുടുംബവീട്ടിൽ എത്തിയതിനുശേഷം പമ്പാനദിയിൽ കുളിക്കുവാൻ പോയി. കുഞ്ഞുങ്ങളെ കുളിപ്പിച്ച് കാറിൽ ഇരുത്തിയതിന് ശേഷം ജിതിൻ ആറ്റിലേക്ക് ഇറങ്ങുന്നതിനിടയിൽ വെള്ളത്തിലേക്ക് മുങ്ങിതാഴുകയായിരുന്നു. മുങ്ങി താഴുന്നത് കണ്ട് കരയിൽ നിന്ന ജിൻസിയും കുഞ്ഞുങ്ങളും നിലവിളിച്ച് കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി ആറ്റിൽച്ചാടി ജിതിനെ കരയ്ക്ക് കയറ്റിയെങ്കിലും രക്ഷിക്കുവാൻ സാധിച്ചില്ല.
ജിതിൻ്റെ ഏക സഹോദരി ജെറിൻ്റെ വിവാഹത്തിന് അബുദാബിയിൽ നിന്നും എത്തിയതായിരുന്നു ജിതിനും കുടുംബവും. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ തൃശൂരിലെ മാളയിലേയ്ക്ക് കൊണ്ടുപോകും.

