ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കാൻ വൈക്കംകാരനായ ദേവജിത്ത്.
ഈ മാസം 18ശനിയാഴ്ച രാവിലെ 8ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂബേൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ദേവജിത്ത് നീന്തുന്നത്
റിപ്പോർട്ട് അനീഷ് ചുനക്കര
വൈക്കം :വേമ്പനാട്ട് കായൽ നീന്തിക്കടക്കാൻ ഒരു വൈക്കംകാരൻ.വൈക്കം ഉദയനാപുരം അമ്പിലേഴത്തു വീട്ടിൽ ദേവജിത്ത് എസ് ആണ് ഇരു കൈകളും ബന്ധിച്ച് നീന്തി റെക്കോർഡ് നേടുവാൻ ഒരുങ്ങുന്നത്.വൈക്കത്തുവെച്ച് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പനും, പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് വൈക്കം നഗരസഭയുടെ സഹകരണത്തോടെ 21വേൾഡ് റെക്കോർഡുകൾ നേടിക്കൊടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വൈക്കം സ്വദേശിയായ വിദ്യാർത്ഥി വേമ്പനാട്ട് കായലിലെ ആഴമേറിയ 9കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്.ഈ മാസം 18ശനിയാഴ്ച രാവിലെ 8ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂബേൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ദേവജിത്ത് നീന്താൻ ഒരുങ്ങുന്നത്. കൊച്ചി കടവന്ത്ര സ്റ്റേഷനിലെ എസ് ഐ സജീവ് കുമാറിന്റെയും, ആധ്യാപിക സവിത സജീവിന്റെയും ഇളയ മകനാണ് ഈ 13 വയസുകാരൻ.പൂത്തോട്ട കെ പി എം വി എച്ച് എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ഈ കൊച്ചുമിടുക്കൻ പഠനത്തിലും കുംഫു പോലുള്ള കായിക ഇനങ്ങളിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കണക്കാരി സി എസ് ഐ ലോ കോളേജ് എൽ എൽ ബി ആദ്യവർഷ വിദ്യാർഥിനി ദേവിക എസ്സ് സഹോദരിയാണ് .പിതാവ് സജീവ്കുമാറിന്റെ ശിക്ഷണത്തിൽ നീന്തലിന്റെ ആദ്യപാഠങ്ങൾ പഠിച്ച ദേവജിത്ത് പിന്നീട് ഷാജികുമാർ റ്റി യുടെ നേതൃത്വത്തിൽ നിന്തൽ പരിശീലിച്ചു.തുടർന്ന് വേൾഡ് റെക്കോഡ് നേടുന്നതിനായി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിൽ ചേരുകയായിരുന്നു. ഇവിടുത്തെ പരിശീലകൻ ബിജു തങ്കപ്പന്റെ കീഴിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ ഏകദേശം ആറുമാസത്തെ കഠിന പരിശീലനത്തിലൂടെയാണ് ഈ കായൽ വിസ്മയം തീർക്കുവാൻ ദേവജിത്ത് പ്രാപ്തനായത്.കാലാവസ്ഥ അനുകൂലമാണങ്കിൽ ഏകദേശം രണ്ട്മണിക്കൂർ കൊണ്ട് ദേവജിത്തിന് നീന്തികയറാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു പറഞ്ഞു.




