അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടി:പ്രത്യേക സഭാകോടതി രൂപീകരിച്ചു
എറണാകുളം അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി പ്രത്യേക സഭാകോടതി രൂപീകരിച്ചു. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ ആണ് പ്രത്യേക സഭാ കോടതി സ്ഥാപിച്ചത്.മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് കോടതി സ്ഥാപിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. എറണാകുളം അങ്കമാലി അതിരൂപതയിൽ അച്ചടക്ക ലംഘനം നടത്തുന്ന വൈദികർ, സന്യസ്തർ, അൽമായർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതിക്ക് അധികാരം ഉണ്ടാകുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.അതേസമയം എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലെ നാല് വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. പള്ളികളുടെ ഭരണച്ചുമതലകളിൽ നിന്ന് ആണ് ഇവരെ ഒഴിവാക്കിയത്.മറ്റൊരു ഉത്തരവുവരെ നിലവിലെ പള്ളികളിൽ താമസിക്കുന്നതിനും വിലക്കുണ്ട്. ഏകീകൃത കുർബാന നടപ്പാക്കുന്നത് സംബന്ധിച്ച അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ ലംഘിച്ചതിനാണ് നടപടി.തൃക്കാക്കര വിജോഭവൻ, പൊതി സാന്തോം ഭവൻ, കലൂർ റിന്യൂവൽ സെന്‍റർ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാനാണ് ഇവർക്കുള്ള നിർദേശം. ഇതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയാൽ കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങും എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.




