25 ശരീരം തളർന്ന് കിടന്നിരുന്നപോളും ഇക്കുറി വോട്ട് കുത്തി പൗര ബോധത്തൊട് നീതി പുലർത്തി

റിപ്പോർട്ട് :അനീഷ് ചുനക്കര
ശരീരം തളർന്നതോടെ അന്യമായിപ്പോയ തന്റെ വോട്ടവകാശം കാൽനൂറ്റാണ്ടിനു ശേഷം വിനിയോഗിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് അരൂർ മണ്ഡലത്തിലെ പണിക്കശ്ശേരിയിൽ പോൾ. 25 വർഷങ്ങൾക്ക് മുമ്പുണ്ടായ അപ്രതീക്ഷിത അപകടമാണ്
പാണാവള്ളി പഞ്ചായത്ത് സ്വദേശിയായ പോളിന്റെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിൽ ശരീരം തളർന്നുപോയതോടെ വീടിനുള്ളിലെ നാലുചുവരുകൾക്കുള്ളിലേക്ക് പോളിന്റെ ലോകം ഒതുങ്ങി. തുടർന്ന് നടന്ന ഒരു തിരഞ്ഞെടുപ്പിലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ‘ഹോം വോട്ടിംഗ്’ സംവിധാനം പോളിന്റെ വലിയൊരു ആഗ്രഹമാണ് സാക്ഷാത്കരിച്ചത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടുരേഖപ്പെടുത്താനായി വീട്ടിലെത്തുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് പോളിന്റെ കണ്ണുകൾ നിറഞ്ഞു. അരൂർ മണ്ഡലത്തിലാണ് പോൾ ഉൾപ്പെടുന്നത്.ഇതെന്റെ 25 വർഷത്തെ കാത്തിരിപ്പാണ്… വലിയ സന്തോഷമുണ്ട്’- വോട്ട് രേഖപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥരോട് പോൾ പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ വിരലിൽ പുരണ്ട തിരഞ്ഞെടുപ്പ് മഷി പോളിന് വെറുമൊരു അടയാളമായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന് കിട്ടിയ അംഗീകാരമായിരുന്നു. പ്രസിഡിങ് ഓഫീസർ സലീഷ് കുമാർ, പോളിംഗ് ഓഫീസർ സി. ആശാമണി, മൈക്രോ ഒബ്സർവർ എം.ജി. സിനു, സീനിയർ സി.പി.ഒ എം. അരുൺ കുമാർഎന്നിവരടങ്ങിയ സംഘമാണ് ഹോം വോട്ടിംഗ് നടപടികൾ പൂർത്തിയാക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും (എ വി എസ് സി), ഭിന്നശേഷിക്കാരായ വോട്ടർമാർക്കുമാണ് ( എ വി പി ഡി ) വീടുകളിൽ വോട്ട് ചെയ്യാൻ (ഹോം വോട്ടിംഗ്) സൗകര്യമൊരിക്കിയിരിക്കുന്നത്.


