ഹോർമുസ് അടഞ്ഞുകിടക്കട്ടെ’; യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ്

ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുകയാണെങ്കിലും ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് വീണ്ടും തുറക്കുന്നതിന് പിന്നീട് വലിയ ഓപ്പറേഷൻ നടത്തുമെന്നും ട്രംപ് തന്റെ അനുയായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാനിലെ ഊർജ്ജ പ്ലാന്റുകളും എണ്ണ കിണറുകളും ഖാർഗ് ദ്വീപും ജലശുദ്ധീകരണ കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുമെന്നാണ് ട്രംപ് നേരത്തെ ഭീഷണിമുഴക്കിയത്. ഇറാൻ എത്രയും വേഗം ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.യുദ്ധം അവസാനിപ്പിക്കാൻ ഇറാനിലെ പുതിയ ഭരണകൂടവുമായി യുഎസ് നടത്തുന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഏപ്രിൽ ആറുവരെ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. യുഎസിന്റെ 3,500 മറീൻ സൈനികരും യുദ്ധക്കപ്പലും മേഖലയിലെത്തിയതിന് പിന്നാലെയുള്ള ട്രംപിന്റെ നിലപാട് മാറ്റത്തിൽ സംശയം ബലപ്പെടുകയാണ്. പാരച്യൂട്ടുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങി ശത്രുവിനെ ആക്രമിക്കാൻ വിദഗ്ദ്ധരായ ആയിരത്തിലേറെ പാരാട്രൂപ്പ്,അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളും മേഖലയിലെത്തിയെന്നാണ് റിപ്പോർട്ട്.ഇറാനിലെ എണ്ണ തനിക്ക് വേണമെന്നും ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഒരു വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാനിലെ എണ്ണ നേടുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ടകാര്യമാണെന്ന് പറഞ്ഞ ട്രംപ്, പേർഷ്യൻ ഉൾക്കടലിലെ ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു

