കൊലക്കേസ് പ്രതി 20 വർഷത്തിന് ശേഷം സി.ബി.ഐ പിടിയിൽ

തിരുവനന്തപുരം എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായിരുന്ന ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി രണ്ട് പതിറ്റാണ്ടിന് ശേഷം പിടിയിലായി. നേപ്പാൾ സ്വദേശിയായ ദുർഗ ബഹദൂർ ബഡ് ഛേത്രിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.മറ്റൊരു പേരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സി.ബി.ഐ കണ്ടെത്തിയത്. 2005-ൽ നടന്ന കൊലപാതകത്തിൽ രണ്ടാം പ്രതിയായിരുന്ന മുഹമ്മദ് അലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് നിലവിൽ തടവിലാണ്.തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥിയായിരുന്നു ആൻഡമാൻ സ്വദേശിയായ ശ്യാമൾ. 2005 ഒക്ടോബർ 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആൻഡമാനിൽനിന്ന് കേരളത്തിലെത്തിയ പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽകെട്ടി തിരുവല്ലം വെള്ളാർ ഭാഗത്തെ റോഡിരികിൽ ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു. ചാക്കുകെട്ടിൽനിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതകളിലൊരാളായ മുഹമ്മദ് അലി പിടിയിലായിരുന്നു. മുഖ്യപ്രതിയായ ദുർഗ ബഹദൂർ ബഡ് ഛേത്രി 20 വർഷമായി ഒളിവിലായിരുന്നു.




