ശബരി റെയിൽ പദ്ധതി, രണ്ടര കിലോമീറ്റർ നീളമുള്ള തുരങ്കം നിർമിക്കേണ്ടി വരും

കോട്ടയം: ശബരി റെയിൽ പദ്ധതിയുടെ പുതിയ രൂപരേഖ പ്രകാരം ഭരണങ്ങാനം സ്റ്റേഷനും ചെമ്മലമറ്റത്തിനും ഇടയിൽ രണ്ടര കിലോമീറ്റർ നീളമുള്ള തുരങ്കം നിർമിക്കേണ്ടി വരും. കൂടാതെ പദ്ധതിക്കായി മൂന്ന് ചെറിയ തുരങ്കങ്ങളും എട്ട് വലിയ പാലങ്ങളും ഈ പാതയുടെ ഭാഗമായി വരും.
അങ്കമാലിയിൽ നിന്ന് തുടങ്ങി കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ വഴി എരുമേലിയിൽ അവസാനിക്കുന്നതാണ് ഈ 111 കിലോമീറ്റർ പാത.ആകെ 14 സ്റ്റേഷനുകളാണ് ഈ റൂട്ടിൽ വിഭാവനം ചെയ്തിരിക്കുന്നത്.സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും തമ്മിലുള്ള ധാരണ പ്രകാരം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായിരുന്നു. 3,801 കോടി രൂപയാണ് പുതുക്കിയ കണക്ക്. ഇതിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ കിഫ്ബി വഴി വഹിക്കും.എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ഏകദേശം 303 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള വിജ്ഞാപനം റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു.നിലവിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂമി ഒരു വർഷത്തിനുള്ളിലും, കോട്ടയം ജില്ലയിലെ നടപടികൾ ഒന്നര വർഷത്തിനുള്ളിലും പൂർത്തിയാക്കി റെയിൽവേയ്ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.ഭൂമി വിട്ടുകൊടുക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭൂമിയേറ്റെടുക്കൽ ഓഫീസുകൾ സജ്ജമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കൽ ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയായാൽ, അടുത്ത 5 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി 2032-ൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് റെയിൽവേ നിർമ്മാണ വിഭാഗം അറിയിച്ചിരിക്കുന്നത്.ശബരി പാത മലയോര മേഖലയുടെ സാമ്പത്തിക രംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കും


