കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.ഇന്ദ്രജീത് ശാക്യ (55), ഭാര്യ ലീല (52), ശുഭം കശ്യപ് (30), ഭാര്യ ഷാഗുൺ (25) ഇവരുടെ ബന്ധുവായ പിങ്കി കശ്പ് (60) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.സംഭവത്തിൽ കാർ ഡ്രൈവർ അമൻ ശർമയെ (26) പോലീസ് അറസ്റ്റ് ചെയ്തു.അപകടത്തിന് തൊട്ടുമുന്പ് കാർ മറ്റൊരു വാഹനത്തെ ഇടിച്ചതിനാൽ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.അപകടത്തിൽപ്പെട്ടവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നാല് പേർ ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ മരണമടഞ്ഞു. ചികിത്സയിലിരിക്കെയാണ് ഒരാൾ മരിച്ചത്. പ്രീതി, പ്രിയാൻഷ്, ആരവ്, ഓട്ടോ ഡ്രൈവർ രാജേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.


