ഇറാൻ; എണ്ണയ്ക്ക് ആവശ്യപ്പെടുന്നത് വൻ വില

ഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടും എണ്ണ, വാതക വില കുതിച്ചുയരുന്നു.വിപണി ശാന്തമാക്കാന്‍ ഇറാനിയന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് നല്‍കിയെങ്കിലും, ഇന്ത്യയ്ക്ക് എണ്ണ നല്‍കാന്‍ ഇറാന്‍ ആവശ്യപ്പെടുന്നത് അമിത വിലയാണെന്ന് റിപ്പോര്‍ട്ടുകള്‍.അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ഇറാനിയന്‍ വ്യാപാരികള്‍ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്യുന്നത്. നിലവിലെ പ്രതിസന്ധി മുതലെടുത്ത് വലിയ ലാഭമുണ്ടാക്കാനാണ് ഇറാന്റെനീക്കമെന്ന് വ്യവസായ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം യുദ്ധം മൂലം തടസ്സപ്പെട്ടത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, യുഎസ് ഉപരോധത്തെത്തുടര്‍ന്ന് 2019 മുതല്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നില്ല. നിലവില്‍ ഇറാന്‍ എണ്ണ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വിലയിലെ വര്‍ദ്ധനവ് ഇന്ത്യയെ പിന്നോട്ടടിപ്പിക്കുന്നു.
