വയോധികയുടെ കൈകാലുകൾ ബന്ധിച്ചു, വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ച നിലയിൽ കണ്ടത്തി

മകൻ വിദേശത്ത്, എത്ര ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല, വയോധികയുടെ കൈകാലുകൾ ബന്ധിച്ചു, വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ച നിലയിലാണ് അയൽവാസികള്‍ കണ്ടത്…
കോയമ്പത്തൂർ: പ്രശസ്ത ആയുർവേദ സ്ഥാപനമായ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി. കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ ഫ്ലാറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച്, വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു ശരീരം, കവർച്ചാ ശ്രമത്തിനിടെ നടന്ന ആസൂത്രിത കൃത്യമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം..നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്മെൻ്റിൽ മകൻ ഡോ. രാംകുമാർകുട്ടിക്ക് ഒപ്പമാണ് കസ്തൂരി താമസിച്ചിരുന്നത്. മകൻ വിദേശയാത്രയില്‍ ആയിരുന്ന സമയത്താണ് ക്രൂരമായ ഈ കൃത്യം നടന്നത്. വെള്ളിയാഴ്ച രാവിലെ മകന്‍ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.’വീട്ടിലെ സഹായിയായ നേപ്പാൾ സ്വദേശിനി സുർജറോക്കിയെ (37) സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 3 പേർ ഫ്ലാറ്റിലെത്തിയതായും ഇവർക്ക് സുർജറോക്കി വാതിൽ തുറന്നു നൽകുന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വീട്ടിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്..കസ്തൂരി ധരിച്ചിരുന്ന 2 പവൻ്റെ മാല നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സ്വർണ്ണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഹോംനഴ്സിന്റെ മൊബൈൽ ഫോൺ വീടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള അപ്പാർട്ട്മെന്റിലാണ് അതിക്രൂരമായ ഈ കൃത്യം നടന്നത്.’

