February 21, 2026

ആര്‍സിസിയില്‍ 242 കോടി രൂപയുടെ 14 നില കെട്ടിടം

  • February 21, 2026
  • 1 min read

ആരോഗ്യ സുരക്ഷാ കവചത്തിന് യുഎസ്-സിഡിസി മാതൃകയില്‍ കെ-സിഡിസി

ഫെബ്രുവരി 23ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു

തിരുവന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ബഹുനില മന്ദിരത്തിന്റേയും കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ (കെ-സിഡിസി) ന്റേയും ഉദ്ഘാടനം ഫെബ്രുവരി 23 തിങ്കളാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവന്‍ കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ സ്വാഗതം ആശംസിക്കും.കാന്‍സര്‍ ചികിത്സാ രംഗത്ത് കേരളത്തിന്റെ അഭിമാനമായ ആര്‍സിസി വികസനത്തിന്റെ മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാന്‍സര്‍ ചികിത്സയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ചെലവ് കുറച്ച് ആധുനിക ചികിത്സ രോഗികള്‍ക്ക് നല്‍കാനുമുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ അടുത്തിടെ യാഥാര്‍ത്ഥ്യമാക്കി. മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തി. ആര്‍സിസിയിലും എംസിസിയിലും റോബോട്ടിക് സര്‍ജറി ഉള്‍പ്പെടെയുള്ള നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കി. മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ ചികിത്സാ സംവിധാനം വിപുലീകരിച്ചു. അതിന് പിന്നാലെയാണ് ആര്‍സിസിയില്‍ 14 നില ബഹുനില മന്ദിരം യാഥാര്‍ത്ഥ്യമാക്കുന്നത്. സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന ആര്‍സിസിയ്ക്ക് വലിയ അനുഗ്രഹമാകും ഈ പുതിയ കെട്ടിടമെന്നും മന്ത്രി വ്യക്തമാക്കി.കാന്‍സര്‍ രോഗചികിത്സയ്ക്കായി നൂതന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി 242 കോടി രൂപ ചിലവില്‍ 3,30,117 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബഹുനില മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്കുള്ള അത്യാധുനിക സേവന സൗകര്യങ്ങള്‍ സജ്ജമാക്കുന്ന ഈ കെട്ടിടത്തില്‍ റേഡിയോതെറാപ്പി മെഷീനുകള്‍, അയഡിന്‍ തെറാപ്പി വാര്‍ഡ് ഉള്‍പ്പെടെയുള്ള ന്യൂക്ലിയര്‍ മെഡിസിന്‍ സങ്കേതങ്ങള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്ററുകള്‍, വാര്‍ഡുകള്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലുക്കീമിയ വാര്‍ഡ്, രക്തബാങ്ക്, മൈക്രോബയോളജി വിഭാഗം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. നിലവിലുള്ള വാര്‍ഡുകള്‍ക്ക് പുറമേ പേവാര്‍ഡുകള്‍, ജനറല്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജീകരിക്കും. രോഗികള്‍ക്കായി നിലവിലുള്ള കിടക്കകള്‍ക്ക് പുറമേ 200 കിടക്കകള്‍ കൂടി ഇവിടെ ഉണ്ടാകും. രണ്ട് നിലകളിലായി വാഹന പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗരോര്‍ജം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടും ഹരിത പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുമാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും.*കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍*കോവിഡാനന്തര ലോകത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിലും ആരോഗ്യ സംരക്ഷണത്തിലും ആഗോള നിലവാരത്തിലുള്ള ഒരു സംവിധാനം വിഭാവനം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കെ-സിഡിസി യാഥാര്‍ത്ഥ്യമാക്കിയത്. ആരോഗ്യ സര്‍വകലാശാലയുടെ തിരുവനന്തപുരത്തെ കെട്ടിടത്തിലാണ് കെ-സിഡിസി പ്രവര്‍ത്തിക്കുക. ഈ സ്ഥാപനം അമേരിക്കയിലെ വിഖ്യാതമായ യുഎസ്-സിഡിസി മാതൃകയിലാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ പൊതുജനാരോഗ്യ നയങ്ങള്‍ രൂപീകരിക്കുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ വിശകലനം ചെയ്യുന്ന സ്ഥാപനമായിരിക്കുമിത്. ആരോഗ്യജാഗ്രത ഒരു മുഴം മുന്നേ ആണ് ലക്ഷ്യമിടുന്നത്. മാറി വരുന്ന കാലാവസ്ഥയും ആഗോള തലത്തിലുള്ള സമ്പര്‍ക്കങ്ങളും കാരണമുള്ള പകര്‍ച്ചവ്യാധി വെല്ലുവിളികളെ, അവ പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പേ ശാസ്ത്രീയമായി പ്രവചിക്കാനും തടയാനുമാണ് കെ-സിഡിസിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *