ആൺസുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

പത്തനംതിട്ട:* തിരുവല്ല കാവുംഭാഗം പെരിങ്ങോളിൽ പ്ലസ് ടു വിദ്യാർഥിനിയായ അപർണ രമേശ് (17) വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ.സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺ സുഹൃത്തായ വായ്പൂർ സ്വദേശി ജാവേദിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ അപർണയും ജാവേദും തമ്മിൽ കാവുംഭാഗം ജംക്ഷനിൽ വെച്ച് തർക്കമുണ്ടായിരുന്നു. ഇതിനിടെ അപർണയ്ക്ക് നൽകിയിരുന്ന മൊബൈൽ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിക്കുകയും, സഹോദരന് നൽകിയ ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ മനംനൊന്ത് വീട്ടിലെത്തിയ പെൺകുട്ടി, ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് അടുക്കളയിലെ കഴുക്കോലിൽ തൂങ്ങിയത്.അയൽവാസികൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് അപർണയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

