February 19, 2026

ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

  • February 19, 2026
  • 1 min read

പെട്ടിക്കട നടത്തുന്നവര്‍ പോലും ഇതിനേക്കാള്‍ മെച്ചമായി കണക്കുകള്‍ സൂക്ഷിക്കും’; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു പെട്ടിക്കട നടത്തുന്ന ആള്‍ പോലും ഇതിനേക്കാള്‍ മെച്ചമായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. അക്കൗണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുതാര്യമായ സംവിധാനം നടപ്പാക്കുന്നതിനു സമയബന്ധിതമായ പദ്ധതി കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. പവിത്രമായ പ്രസാദങ്ങളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം അലക്ഷ്യമായാണ് അക്കൗണ്ട് ചെയ്യുന്നത് എന്നത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് ഒറ്റപ്പെട്ട ക്രമക്കേടല്ല. നടപടികളിലെയും മേല്‍നോട്ടം, സ്‌റ്റോക്ക് അക്കൗണ്ടിങ്, സാമ്പത്തിക നിയന്ത്രണം എന്നിവയിലെയും വീഴ്ചയാണ്. ഭക്തര്‍ നല്‍കുന്ന വഴിപാട് കൈകാര്യം ചെയ്യുന്ന രീതി കണ്ടു കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. നെയ്യ് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 16 മുതല്‍ ഡിസംബര്‍ 31 വരെ 21,39,190 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. ആടിയശിഷ്ടം നെയ് വില്‍പന നടത്തുന്ന കൗണ്ടറുകളില്‍ എത്തിച്ച ഏകദേശം 22000 പാക്കറ്റ് നെയ് വിറ്റതിന്റെ കണക്കുകളില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. 30 കൗണ്ടര്‍ സ്റ്റാഫും മൂന്ന് സ്‌പെഷല്‍ ഓഫീസര്‍മാരുമാണ് കേസിലെ പ്രതികള്‍. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *