കൂട്ട രാജിക്ക് ഇനിയും സാധ്യത ? ട്വന്റി ഫോറിനോട് കൂറുകാണിച്ച ജീവനക്കാര്‍ അരക്ഷിതര്‍ ?
തിരുവനന്തപുരം :മലയാളത്തിലെ പ്രധാന വാര്‍ത്താ ചാനലുകളിലൊന്നായ ട്വന്റിഫോറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പഴയ മാധ്യമപ്രവര്‍ത്തകരെല്ലാം കൂട്ടത്തോടെ രാജി വെച്ചെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് നാല് വര്‍ഷത്തോളം ട്വന്റി ഫോറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ടേര്‍സാണ് ചാനലില്‍ നിന്നും ഇറങ്ങിയിട്ടുള്ളത്. ഏകദേശം പതിനെട്ടോളം മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിയെന്നാണ് വിവരം. കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എന്നീ ജില്ലകളില്‍ നിന്നെല്ലാമായി ഡെസ്‌കില്‍ നിന്നുംബ്യൂറോയില്‍ നിന്നും ഈ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്. അതേസമയം 29 പേരെ പുതുതായി ചാനലിലേക്ക് എടുത്തിട്ടുണ്ട്. ഇപ്പോഴും അപ്പോയിന്‍മെ?ന്റ് നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ചാനലിനെ ഏറ്റവും കൂടുതല്‍ ബാധിച്ചരാജി വിജയകുമാറിന്റേതാണ്. അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്നു വിജയകുമാര്‍. അദ്ദേഹം ചെയ്തിരുന്ന വാര്‍ത്താമഴ ഇനി കൈകാര്യം ചെയ്യാന്‍ പോകുന്നത് അമൃത പടിക്കല്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ്. കൂടാതെ കൈരളി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന അസിതയെ പ്രൈം ടൈം എന്‍കൗണ്ടര്‍ പ്രോഗ്രാമിലേക്കും എടുത്തിട്ടുണ്ട്. കൈരളി ന്യൂസ് ചര്‍ച്ചകളിലെല്ലാം സിപിഐഎം വാദങ്ങളില്‍ അസിത വളരെ ആക്ടീവായിരുന്നു. കൈരളിയിലെ ഹാഷ്മി എന്നെല്ലാം പറയാവുന്ന തരത്തില്‍ ചര്‍ച്ചകളില്‍ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷ പ്രേക്ഷകരെ കൂടെക്കൂട്ടുക എന്നൊരു ലക്ഷ്യവുമുണ്ട് അസിതയെ എടുത്തതിന് പിന്നില്‍.ഇടതുപ്രേക്ഷകര്‍ ട്വന്റിഫോറില്‍ നിന്നും അകന്നുപോയി എന്നൊരു പ്രതീതി പൊതുവെ ഉണ്ടായിരുന്നു. അതിനെ തിരിച്ചുപിടിക്കാനാണ് ഇത്തരമൊരു നീക്കം. കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍ പുറത്തുവന്ന കാര്യം ഇടതുപക്ഷ പ്രേക്ഷകരെ വെറുപ്പിച്ചാല്‍ റേറ്റിങ് നേരെ താഴേക്ക് പോകുമെന്നാണ്. പ്രൈം ടൈമില്‍ കൂടുതല്‍ പോയന്റ് നേടുകയെന്നതും ഒപ്പം ഇടതുപക്ഷ പ്രേക്ഷകരുമാണ് ഇപ്പോഴത്തെ ലക്ഷ്യം.അതേസമയം അസിതയുടെ രാജിക്ക് പിന്നാലെ കൈരളിയിൽ പലരും രാജി വെച്ച് മീഡിയവണിലെക്ക് ചേക്കേറിയിട്ടുണ്ട്.ചിലർ രാജി ഭീഷണി ഉയർത്തി കൂടുതൽ മെച്ചപ്പെട്ട ശബളം നേടാനുള്ള നീക്കവും നടത്തുന്നുണ്ട്.അതിനിടെ ചാനലിന്റെ റേറ്റിങ് വലിയതോതില്‍ ഇടിഞ്ഞിരുന്നു. ഒരു തരത്തിലെങ്കിലും അത് തിരിച്ചുപിടിച്ചത് ശ്രീകണ്ഠന്‍ നായരുടെ പഴയ ‘നമ്മള്‍ തമ്മില്‍’ പേരു മാറ്റി ‘തമ്മില്‍ തമ്മില്‍’ ആക്കി വീണ്ടും വന്നപ്പോഴാണ്. അല്ലെങ്കില്‍ ചാനല്‍ നാലാം സ്ഥാനത്തേക്ക് തള്ളിപ്പോയേനെ. തമ്മില്‍ തമ്മില്‍ വന്നതോടെ ചാനല്‍ മൂന്നാം സ്ഥാനത്ത് സേഫ് ആണ്. മനോരമയുമായി പതിനാറ് പോയന്റ് വ്യത്യാസത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. മീഡിയവണ്‍, മാതൃഭൂമി, മനോരമ, മനോരമ ഓണ്‍ലൈന്‍, ന്യൂസ് 18 തുടങ്ങിയ ചാനലുകളില്‍ നിന്നും പേരുകേട്ട മാധ്യമപ്രവര്‍ത്തകരെല്ലാം ട്വന്റി ഫോറിലേക്ക് വന്നിട്ടുണ്ട്. പുതിയ ടീമാണ് ഇപ്പോള്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ ആളുകള്‍ വന്നുതുടങ്ങിയപ്പോള്‍ ട്വന്റി ഫോറിന്റെ പ്രവര്‍ത്തനരീതി പഠിക്കുന്നതിന്റേതായ വീഴ്ച്ചകള്‍ നിലവിലുണ്ട്. ഒരു ന്യൂസോ ലൈവോ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടത്ര ആളുകള്‍ ഡെസ്‌കിലില്ല എന്നതാണ് വാസ്തവം. അവരെല്ലാം റിപ്പോര്‍ട്ടറിലേക്കോ ബിഗ് ടിവിയിലേക്കോ പോയ സാഹചര്യമാണ്. അതേസമയം, രാജിവെച്ചവരൊക്കെ പോട്ടെ എന്ന നിലപാടിലാണ് ട്വന്റി ഫോര്‍. പല റിപ്പോര്‍ട്ടേഴ്‌സും ട്വന്റി ഫോറില്‍ വന്ന് പേരെടുത്തതിന് ശേഷം പ്രത്യേകിച്ച് പ്രതിബദ്ധതയില്ലാതെ ഇറങ്ങിപ്പോകുകയാണ് ചെയ്തത്. എങ്കില്‍പ്പോലും പുതുതായി വരുന്ന റിപ്പോര്‍ട്ടേഴ്‌സിനെയും നന്നായി പ്രൊമോട്ട് ചെയ്യുന്നുണ്ട്.ഒരു റിപ്പോര്‍ട്ടര്‍ ഒരു വാര്‍ത്ത കൊടുക്കുകയാണെങ്കില്‍ അയാളുടെ പേരും ഫോട്ടോയും ജില്ലയുമെല്ലാം വെച്ച് അവരെ പ്രൊമോട്ട് ചെയ്യുന്ന രീതിയാണ് തുടരുന്നത്. ബിഗ് ടിവിയുടെയും പ്രധാന തന്ത്രമാണിത്. ആദ്യംതന്നെ അവര്‍ നടത്തിയ ക്യാമ്പില്‍ ഇക്കാര്യം മുന്നോട്ടുവെച്ചിരുന്നു. ഇങ്ങനൊരു തന്ത്രം ബിഗ് ടിവി ചെയ്യുന്നത് പുറത്തറിയുകയും, പിന്നീടത് റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്യുകയും ചെയ്തു. അതേരീതി ട്വന്റി ഫോറും തുടരുന്നു. ആത്യന്തികമായി റിപ്പോര്‍ട്ടറിനും ട്വന്റി ഫോറിനും ബിഗ് ടിവി ഒരു വെല്ലുവിളിയാണെന്ന് മനസിലായി. കാരണം ഇവര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍അതിനുമുന്നേതന്നെ ബിഗ്ടിവി ചെയ്യുന്നു. കൂടാതെ രണ്ട് ചാനലിനും ബേസ് ഉണ്ടാക്കിക്കൊടുത്തത് അനില്‍ അയിരൂര്‍ ആണ്. രണ്ട് ചാനലിലും എന്താണ് ഉള്ളതെന്ന് അദ്ദേഹത്തിന് നന്നായറിയാം, അതുകൊണ്ടു തന്നെ അതിനും മുകളിലുള്ള കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചിന്തിക്കുകയുള്ളു. ട്വന്റി ഫോറില്‍നിന്നും പോയതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ടറില്‍ നിന്നും പോയിട്ടുണ്ട്.എന്നാല്‍ റിപ്പോര്‍ട്ടര്‍ ഇപ്പോഴും താഴേക്ക് പോകാത്തത് ലാന്റിങ് പേജില്‍ നില്‍ക്കുന്നതു കൊണ്ടാണ്. ട്വന്റി ഫോറിന് അങ്ങനൊന്നില്ല, സ്വാഭാവികമായ വ്യൂസിലാണ് നിലനില്‍ക്കുന്നത്. എഷ്യാനെറ്റിന് എസിവിയിലും കേരള വിഷനിലും ലാന്റിങ് പേജ് ഉണ്ട്. റേറ്റിങ്ങില്‍ ഒന്നും രണ്ടു സ്ഥാനത്ത് നില്‍ക്കുന്ന ചാനലുകള്‍ ആ സ്ഥാനം തുടരുന്നത് ലാന്റിങ് പേജ് ഉള്ളതുകൊണ്ടാണ്. 24 ചാനലിലെ റിപ്പോര്‍ട്ടേഴ്‌സിനെല്ലാം സമ്മര്‍ദ്ദമില്ലാതെ വര്‍ക്ക് ചെയ്യാനുള്ള സാഹചര്യവുമുണ്ട്. വാര്‍ത്തയുടെ സെന്‍സിനനുസരിച്ച് അത് പുറത്തുവിടുക എന്നൊരു ലക്ഷ്യമാണ് ഇപ്പോഴുള്ളത്. അതേസമയം ഗോകുലം ഗോപാലന്‍ കുറച്ച് അകന്നുനില്‍ക്കുന്ന അവസ്ഥയിലാണ്. ആലിങ്കല്‍ മുഹമ്മദ് ഹാജിയാണ് എല്ലാത്തിനും നേതൃത്വം നല്‍കുന്നത്. ഗോകുലം ഗോപാലന്റെ സ്ഥാനത്തേക്ക് മറ്റൊരു ആളെ കൊണ്ടുവരാനുള്ള ശ്രമങ്ങളൊക്കെ നടക്കുന്നുണ്ട്. ലുലു ഗ്രൂപ്പ് ആണെന്നാണ് സൂചന.ബിഗ് ടിവിയുടെ വരവോടെ മുപ്പത് ശതമാനം റിപ്പോര്‍ട്ടേഴ്‌സ് പോയെങ്കിലും അതിനേക്കാള്‍ വലിയ ആളുകളെ എടുത്ത് ചാനലിന്റെ ശക്തി നിലനിര്‍ത്താന്‍ ട്വന്റി ഫോര്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ പരിചയക്കുറവുള്ള ആളുകള്‍ വരുന്നിടത്താണ് പ്രതിസന്ധിയുള്ളത്. നിലവിലുള്ളവരെക്കാള്‍ കൂടുതല്‍ സാലറി നല്‍കിക്കൊണ്ടാണ് പുതിയ ആളുകളെ എടുത്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ വര്‍ഷങ്ങളായി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പരിചയസമ്പത്തുള്ളവര്‍ക്ക് സാലറി കൂട്ടിനല്‍കാമെന്ന വാ?ഗ്ദാനം മാത്രമാണ് നിലവിലുള്ളത്. അതില്‍ പലരും അതൃപ്തരാണ്.അവര്‍കൊഴിഞ്ഞുപോകാതിരിക്കാന്‍ സാലറി കൂട്ടും എന്ന് മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും അതില്‍ പലര്‍ക്കും വിശ്വാസം കുറവാണ്.

