കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് കെ.സി. വേണുഗോപാൽ

ആലപ്പുഴ : സബ്‌സിഡി പിൻവലിക്കൽ മുതൽ സംഭരണവില വൈകിപ്പിക്കൽ വരെ, കർഷകനെ തകർക്കുന്ന നയങ്ങളുടെ മനുഷ്യവില തുറന്നുകാട്ടി പ്രതിഷേധത്തിന്റെ രാഷ്ട്രീയം ഏറ്റെടുത്ത് കെ.സി. വേണുഗോപാൽ മുന്നിൽ നിൽക്കുന്നത് കൊണ്ടാണ് കേരളത്തിലെ കർഷക ആത്മഹത്യ ദേശീയ തലത്തിൽ ചർച്ചയായത് . കണ്ണൂർ ചെറുപുഴയിൽ മികച്ച പച്ചക്കറി കർഷകനായി അറിയപ്പെട്ടിരുന്ന ഏലിയാസ് അമ്പാട്ട് എന്ന കർഷകൻ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ സംഭവം പിണറായി സർക്കാരിന് നാണക്കേടായി. കേരളത്തിലെ കൃഷി മേഖല നേരിടുന്ന ആഴമുള്ള പ്രതിസന്ധിയെ വീണ്ടും പൊതുചർച്ചയിലേക്കാണ് കൊണ്ടുവരാൻ ഈ സംഭവത്തിന് കഴിഞ്ഞു. എന്നാൽ കിസാൻ സഭയും സംയുക്ത കിസാൻ മോർച്ചയും ഒക്കെ സംഭവത്തിൽ മൗനമാണ് .35 വർഷത്തിലധികമായി കൃഷിയിൽ സജീവമായിരുന്ന ഏലിയാസ്, മുഖ്യമന്ത്രിയിൽ നിന്നു മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നു. എന്നാൽ, 40 ലക്ഷം രൂപയിലേറെ കടവും, വിളവിലുണ്ടായ വിലക്കുറവും, കഴിഞ്ഞ വർഷത്തെ കൃഷിനാശവും, സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കാതിരുന്നതും അദ്ദേഹത്തെ ഗുരുതരമായ മാനസിക സംഘർഷത്തിലേക്ക് തള്ളിയെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.



