കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി ബിഎൽഒ യേയും സംഘത്തെയും അറസ്റ്റ് ചെയ്തു

എസ്‌ഐആർ ആവശ്യത്തിനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി ബിഎൽഒയേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.30 വയസ്സുള്ള നാസിർ അലി എന്നയാളുടെ മൃതദേഹ ഭാഗങ്ങൾ വെള്ളിയാഴ്ച ഒരു കനാലിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രദേശത്തെ ബൂത്ത് ലെവൽ ഓഫീസറായ റിസ്വാൻ ഹസൻ മൊണ്ടാളിനെയും കൂട്ടാളി സാഗർ ഗൈനെയും പോലീസ് അറസ്റ്റ് ചെയ്തു.റിസ്വാൻ ഹസൻ മൊണ്ടാളിന് നാസിർ അലിയുടെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബംഗാളിൽ എസ്‌ഐആർ നടപടികൾ പുരോഗമിച്ചുവരുന്നതിനിടെയാണ് സംഭവം നടക്കുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് ചില വിഷയങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തിങ്കളാഴ്ച രാത്രി വൈകി വിജനമായ സ്ഥലത്തേക്ക് നാസിർ അലിയെ വിളിച്ച് വരുത്തുകയായിരുന്നു.പിന്നീട് നാസിർ അലി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. തിങ്കളാഴ്ച രാത്രി മുതൽ നാസിർ അലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസം കുടുംബം പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ കനാലിൽ നിന്ന് നാസിർ അലിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. നാസിർ അലിയുടെ ഫോൺ കോളുകൾ നിരീക്ഷിച്ചതിൽ നിന്നാണ് മൊണ്ടാളിലേക്ക് അന്വേഷണമെത്തിയത്.

