വയോധികയെ ആക്രമിച്ച സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം മണക്കാട്ട് പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് പത്ത് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം മോഷ്ടിച്ച സംഘം പിടിയിൽ. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഷീബ, റീന, രാജൻ, ശരത് എന്നിവരാണ് പ്രതികൾ. തമിഴ്നാട് കുഴിത്തുറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.നഗരസഭാ ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ വയോധികയുടെ വീട്ടിൽ എത്തുന്നത്. മകൻ ജോലിക്ക് പോയ സമയം നോക്കിയാണ് സ്ത്രീ ഉൾപ്പെടെയുള്ള സംഘം ഫ്ലാറ്റിലേക്ക് എത്തിയത്. വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തുവലിച്ചെറിയുന്നു എന്നും, ചെയ്തത് തെറ്റാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ സംസാരിക്കാൻ തുടങ്ങിയത്. ഫ്ലാറ്റിൻ്റെ ഉടമയുടെ നമ്പർ വേണമെന്ന് ആവശ്യപ്പെട്ട് റൂമിനകത്തേക്ക് കയറിയതിന് പിന്നാലെ വയോധികയെ മർദിക്കുകയും, എകദേശം 10 ലക്ഷം രൂപയുടെ സ്വർണാഭരണം കവരുകയും ചെയ്തു.കഴിഞ്ഞദിവസം തന്നെ നെയ്യാറ്റിൻകരയിലും കവർച്ച നടന്നിരുന്നു. ഷാജു സാമുവലിൻ്റെ അടച്ചിട്ട വീട് കുത്തി നിന്ന് 27 പവനും മുപ്പതിനായിരം രൂപയും കവർന്നത്. സിസിടിവി ക്യാമറകൾ തുണി ഉപയോഗിച്ച് മൂടിയ ശേഷമായിരുന്നു മോഷണം. പ്രതിക്കായി പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

