സിപിആറും ഓക്സിജനും നൽകിയില്ല ;ശ്വാസ തടസത്തിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് എതിരെ ചികിത്സ പിഴവ് ആരോപണം. ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ശ്വാസ തടസത്തിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചെന്ന് ആരോപണം. വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്മീർ ആണ് മരിച്ചത് 37 വയസ്സായിരുന്നു. ഗുരുതരാവസ്ഥയിൽ എത്തിച്ച ബിസ്മീറിന് ജീവനക്കാർ ഗേറ്റ് തുറന്നു നൽകിയില്ലെന്നും സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. പട്ടി കയറുന്നതുകൊണ്ടാണ് ഗേറ്റ് അടച്ചിട്ടതെന്നാണ് ആശുപത്രിയുടെ വിശദീകരണം.സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ. കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. സിപിആർ നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ അവര്‍ തയാറായില്ല. പ്രാഥമിക ചികിത്സ ഒന്നും തന്നെ നൽകിയില്ല. രക്ഷിക്കണേ എന്ന് പറഞ്ഞ് ബിസ്മീർ നിലവിളിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയപ്പോൾ മരിച്ചിട്ട് 20 മിനിറ്റ് കഴിഞ്ഞെന്ന് ഡോക്ടർമാർ അറിയിക്കുക ആയിരുന്നുവെന്ന് ബന്ധു പറഞ്ഞു.ആംബുലൻസിൽ പോലും ആവശ്യത്തിനുള്ള ചികിത്സാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് ബന്ധു പറയുന്നു. ഈ മാസം 19ന് ആണ് ബിസ്മീർ മരിക്കുന്നത്. പുലർച്ചെയാണ് ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയില്‍ എത്തിക്കുന്നത്. ഭാര്യയായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൃത്യമായ ചികിത്സ നൽകാൻ ഭാര്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒന്നും തന്നെ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു..
