പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ:പിടിയിലായത് ചെങ്ങന്നൂർ സ്വദേശി
ചെങ്ങന്നൂർ, മുളക്കുഴയിലെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി നാല് വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായി. ചെങ്ങന്നൂർ ആലാ പെണ്ണുക്കര വടക്കുംമുറി പൂമലച്ചാൽ വീട്ടിൽ അനൂപ് കുമാർ (ബോഞ്ചോ – 36) നെയാണ് പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടിയത്.2016 ഫെബ്രുവരി 18നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനിലെ ‘രേണു ഓട്ടോ ഫ്യുവൽസ്’ ഉടമ എം പി മുരളീധരൻ നായരെയാണ് പ്രതികൾ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പമ്പിൽ പെട്രോൾ അടിക്കാനെത്തിയ പ്രതികൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അനൂപ് കുമാർ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ 2022 മെയ് 6ന് 14 ദിവസത്തെ പരോളിന് ഇറങ്ങിയ അനൂപ് പിന്നീട് ഒളിവിൽ പോകുകയായിരുന്നു. ഇയാൾ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഓസ്ട്രിയയിലേക്ക് കടന്നെന്ന പ്രചാരണം നാട്ടിലുണ്ടായിരുന്നു. എന്നാൽ ഇത് പോലീസ് അന്വേഷണത്തെ വഴിതിരിക്കാൻ ബോധപൂർവ്വം സൃഷ്ടിച്ച കഥയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
