“അച്ഛാ, ഞാൻ കോപ്പിയടിച്ചിട്ടില്ല” :പരീക്ഷാഹാളിലെ ആരോപണത്തിന് പിന്നാലെ 10ാം ക്ലാസുകാരി ജീവനൊടുക്കി
പത്താം ക്ലാസ് മോഡൽ പരീക്ഷയ്ക്കിടെ ഫോണിലുടെ നോക്കി ഉത്തരങ്ങൾ എഴുതിയെന്ന് ആരോപിച്ച് സ്കൂൾ അധികൃതർ ശാസിച്ച പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ കനിഷ്ക സോളങ്കി ആണ് മരിച്ചത് 16 വയസ്സായിരുന്നു. തിങ്കളാഴ്ച നടന്ന മോഡൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് എഐ സഹായത്തോടെ ഉത്തരങ്ങൾ കണ്ടെത്തുന്നത് ഇൻവിജിലേറ്റർ പിടികൂടി.ഫോൺ പിടിച്ചെടുത്ത പ്രിൻസിപ്പൽ, അഞ്ചുവർഷത്തേക്ക് പരീക്ഷാ വിലക്ക് നേരിടേണ്ടി വരുമെന്ന് കുട്ടിയെ താക്കീത് ചെയ്യുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു.ഇതിന് പിന്നാലെ ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ താമസിക്കുന്ന ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് പെൺകുട്ടി താഴേക്ക് ചാടുകയായിരുന്നുമകൾ അബദ്ധത്തിലാണ് ഫോൺ പരീക്ഷാഹാളിൽ എത്തിച്ചതെന്നും കോപ്പിയടിച്ചിട്ടില്ലെന്നുമാണ് പിതാവിന്റെ വാദം. സ്കൂൾ അധികൃതർ മകളെ മാനസികമായി തളര്‍ത്തിയെന്ന് രക്ഷിതാക്കളെ കുറ്റപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രിൻസിപ്പലിനും രണ്ട് അധ്യാപകർക്കുമെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിബിഎസ്ഇ ചട്ടങ്ങൾ അനുസരിച്ചുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്റിന്റെ നിലപാട്.



