സിഎന്‍ജി, ഗാര്‍ഹിക പിഎന്‍ജി വില കുറയുംസിഎന്‍ജിയുടെയും ഗാര്‍ഹിക പിഎന്‍ജിയുടെയും വില കുറയും
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോര്‍ഡ് (PNGRB) നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തെ തുടര്‍ന്നാണിത്. രാജ്യത്തുടന്നീളമുള്ള ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുതുക്കിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2-3 രൂപ ലാഭമുണ്ടാകും. സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ് ലഭ്യമാകുന്നത്.നിലവില്‍ മൂന്നു സോണുകളായി തിരിച്ചിരുന്ന നികുതി ഘടന രണ്ടായി ചുരുക്കിയതിലൂടെ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. 2023-ല്‍ പ്രഖ്യാപിച്ച പഴയ സംവിധാനത്തില്‍ ദൂരത്തെ അടിസ്ഥാനമാക്കി നികുതികളെ മൂന്ന് സോണുകളായി തിരിച്ചിരുന്നു- 200 കിലോമീറ്റര്‍ വരെ 42 രൂപ, 300-1,200 കിലോമീറ്റര്‍ വരെ 80 രൂപ, 1,200 കിലോമീറ്ററിന് മുകളില്‍ 107 രൂപ ഇത്തരത്തിലായിരുന്നു നികുതി കണക്കായിരുന്നത്. ഇനിമുതല്‍ആദ്യത്തെ സോണ്‍ സിഎന്‍ജി, ഗാര്‍ഹിക പിഎന്‍ജി ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി ബാധകമാകുമെന്ന് പിഎന്‍ജിആര്‍ബി അംഗം എ.കെ. തിവാരി വിശദീകരിച്ചു. സോണ്‍ 1-നുള്ള പുതുക്കിയ ഏകീകൃതനിരക്ക് 54 രൂപയാണ്. ഇത് നേരത്തെയുള്ള 80 രൂപ,107 രൂപ നിരക്കുകളില്‍നിന്ന് കുറവാണ്.ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 40 നഗര വാതക വിതരണക്കമ്പനികള്‍ (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ കമ്പനീസ് – CGD) ഉള്‍ക്കൊള്ളുന്ന 312 പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നികുതി ഘടന പ്രയോജനപ്പെടും. ഗതാഗതത്തിനായി സിഎന്‍ജി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും പാചകത്തിനായി പിഎന്‍ജി ഉപയോഗിക്കുന്ന വീടുകള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് തിവാരി വ്യക്തമാക്കി. സിഎന്‍ജി, പിഎന്‍ജി അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തെക്കുറിച്ച് സംസാരിക്കവേ, രാജ്യത്തുടനീളം ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഓപ്പറേറ്റര്‍മാര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനങ്ങളുമായുള്ള ഇടപെടലുകള്‍ സുഗമമാക്കുന്നതിലൂടെ പിഎന്‍ജിആര്‍ബി വിതരണക്കമ്പനികളെ പിന്തുണയ്ക്കുന്നതായും ഇത് പല സംസ്ഥാനങ്ങളിലും മൂല്യവര്‍ധിത നികുതി (VAT) കുറയ്ക്കാനും അനുമതിയ്ക്കുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് മധു


