സീബ്ര ലൈനിലൂടെ ആളുകൾ റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനംനിർത്തിയില്ലെങ്കിൽലൈസൻസ് റദ്ദാക്കും
സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കു നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഗതാഗത കമ്മിഷണര്‍സി.എച്ച്.നാഗരാജു. സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എംവി നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും. സീബ്രാ ക്രോസിങ്ങിലും ഫുട്‍പാത്തിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും സമാനമായ നടപടിയുണ്ടാകും. പല സ്ഥലങ്ങളിലും സീബ്രാ ക്രോസിങ്ങുകള്‍ വഴി ആളുകള്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കാന്‍ തയാറാകാത്തത് നിരവധി അപകടങ്ങള്‍ക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി. നിയമപ്രകാരം സീബ്രാ ക്രോസിങ്ങിന്റെ ഒരു ഭാഗത്ത് റോഡ് മറികടക്കാന്‍ ആളുകള്‍ നില്‍ക്കുന്നതു കണ്ടാല്‍ സ്പീഡ് കുറച്ച് കുറഞ്ഞത് മൂന്നു മീറ്റര്‍ അകലെയെങ്കിലും വാഹനം നിര്‍ത്തണം. എന്നാല്‍ പലരും സ്പീഡ് കൂട്ടുകയാണ് ചെയ്യുന്നത്. ഇതുമൂലം കാല്‍നട യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാകുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.
റിപ്പോർട്ട് അനീഷ് ചുനക്കര




