തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിന്റെ മൃതുദേഹം കണ്ടെത്തി
തലപ്പാറ: കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്‌കൂട്ടർ യാത്രക്കാരന് വേണ്ടിയുള്ള തെരച്ചിലില്‍ മൃതുദേഹം കണ്ടെത്തി. തോട്ടിൽ കാണാതായ തലപ്പാറ വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിറി (22) ന്റെ മയ്യിത്ത് ആണ് കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 12വരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇന്നലെ രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. പോലീസും ഫയർഫോഴ്സും സന്നദ്ധ സേനാംഗങ്ങളും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകിട്ടും കണ്ടെത്താനായിട്ടില്ല.വീതി കുറഞ്ഞതെങ്കിലും തോട്ടിലെ കുത്തൊഴുക്കും ശക്തമായ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ഇന്ന് തലപ്പാറ മുട്ടിച്ചിറക്കു സമീപമാണ് മൃതദേഹം പൊന്തിയ നിലയിൽ ലഭിച്ചത്.നോമ്പു തുറക്കുള്ള ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് കാറിടിച്ചത്. ഇടിയെ തുടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം നടത്തും.



