: പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ വഴിയായിരുന്നു അനന്തുവിന്‍റെ പണമിടപാടുകൾ. 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. മുഖ്യമന്ത്രിയുടെ ഓഫീസും എംഎല്‍എമാരും ജനപ്രതിനിധികളും അടക്കം നിരവധി ഉന്നതരെല്ലാം സംശയനിഴലിലാണ്.
നന്ദകുമാർ പറഞ്ഞത് പ്രകാരം കോടികൾ കൈമാറിയെന്ന് അനന്തുകൃഷ്ണന്റെ മൊഴി നല്‍കിയിട്ടുണ്ട്. തട്ടിപ്പിന്‍റെ ആസൂത്രണത്തിലും ആനന്ദകുമാറിന് പങ്കുണ്ട്. സംഭവത്തില്‍ ആനന്ദകുമാറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. തട്ടിപ്പ് നടന്ന ജില്ലകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പണംവാങ്ങിയെന്നും അനന്തു മൊഴിയിൽ പറയുന്നു.
അതേസമയം, കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം വരെ തൻ്റെ പേര് മൊഴിയിൽ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു അടിസ്ഥാനവും ഇല്ലാതെയാണ് തനിക്കെതിരെയുള്ള വാർത്തയെന്നും അദ്ദേഹം പ്രതികരിച്ചു. കൈരളി പോലും നൽകാത്ത വാർത്തയാണ് റിപ്പോർട്ടർ നൽകുന്നതെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.