കുടയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അമിത് ഷാ തയ്യാറായാൽ താൻ ദില്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല:അമിത്ഷായെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാൾ:
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാൾ. ദില്ലിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിച്ച് കുടയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അമിത് ഷാ തയ്യാറായാൽ താൻ ദില്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെജ്രിവാൾ. ഷക്കൂർ ബിസ്തി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെടെയാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ അമിത് ഷായെ വെല്ലുവിളിച്ചത്. ദില്ലിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിക്കാൻ അമിത് ഷാ തയ്യാറാണോ എന്ന് കെജ്രിവാൾ ആഞ്ഞടിച്ചു. കേസുകൾ പിൻവലിച്ച് വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയാൽ താൻ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെജരിവാൾ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദില്ലിയിലെ ചേരികൾ പൊളിച്ച് പാവങ്ങളെ അനാഥരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ബിജെപി 4700 വീടുകൾ മാത്രമാണ് നിർമ്മിച്ചത്, പകരം ചേരിയിലെ 4 ലക്ഷത്തോളം കുടുംബങ്ങളെ അനാഥമാക്കി, ഇത്രയും വേഗത്തിൽ എല്ലാവർക്കും വീടുണ്ടാക്കി നൽകാൻ ബിജെപി ആയിരം വർഷം എടുക്കുമെന്നും കെജ്രിവാൾ പരിഹസിച്ചു.
അതേസമയം കെജ്രിവാളിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിംഗ് പുരി പ്രതികരിച്ചു. പ്രധാനമന്ത്രി ആവാസ് യോജന, ചേരി പുനരധിവാസ പദ്ധതികൾ എന്നിവ ദില്ലി സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്നാണ് പുരിയുടെ വാദം..ഫെബ്രുവരി അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിൽ മൂന്നാം തവണയും അധികാരം ഉറപ്പിക്കാനുള്ള പ്രചരണ പ്രവർത്തനങ്ങളിലാണ് ആം ആദ്മി പാർട്ടി. അതേസമയം കെജ്രിവാളിനെയും മുഖ്യമന്ത്രി അതീഷിയെയും കടന്നാക്രമിച്ചും പ്രചാരണം ശക്തമാക്കുകയാണ് ബിജെപി.