മമത തടഞ്ഞ പദ്ധതി ഇനി ബംഗാളിൽ:ആദ്യ ദിനം തന്നെ വലിയ നീക്കവുമായി സുവേന്ദു അധികാരി സർക്കാർ
ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, സർക്കാർ എടുത്ത ആദ്യ തീരുമാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും ‘ഡബിൾ എൻജിൻ’ സർക്കാർ കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ബംഗാൾ സെക്രട്ടേറിയറ്റായ നബന്നയിൽ ചുമതലയേറ്റ ആദ്യ ദിവസം തന്നെ സുപ്രധാനമായ ഭരണപരമായ തീരുമാനങ്ങളാണ് സുവേന്ദു അധികാരി കൈക്കൊണ്ടത്. ഇതിൽ ഏറ്റവും ശ്രദ്ധേയം കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള തീരുമാനമാണ്.ബംഗാളിലെ എന്റെ സഹോദരീസഹോദരന്മാരുടെ ക്ഷേമമാണ് പരമപ്രധാനം. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇനി ബംഗാളിലെ ജനങ്ങൾക്കും ലഭ്യമാകും എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” പ്രധാനമന്ത്രി എക്സിൽ (X) കുറിച്ചു.മുൻ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്തെ ‘സ്വാസ്ഥ്യ സാഥി’ പദ്ധതി ഉയർത്തിക്കാട്ടി ആയുഷ്മാൻ ഭാരത് നടപ്പിലാക്കാൻ വിസമ്മതിച്ചിരുന്നു. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വലിയ തർക്കവിഷയമായിരുന്നു. എന്നാൽ പുതിയ സർക്കാർ ആയുഷ്മാൻ ഭാരതിന് പച്ചക്കൊടി വീശിയതോടെ ഈ തർക്കത്തിന് അറുതിയായി.കേന്ദ്ര പദ്ധതികൾ തടസ്സമില്ലാതെ ബംഗാളിൽ നടപ്പിലാക്കാൻ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. മുൻ തൃണമൂൽ നേതാവും നിലവിൽ മാണിക്തല എം.എൽ.എയുമായ തപസ് റോയ് നിയമസഭയുടെ പ്രോ-ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുത്തു.



