ലഖ്‌നൗവിൽ യോഗിയുടെ കടുത്ത ഇന്ധന നിയന്ത്രണം:മുഖ്യമന്ത്രി അടക്കമുള്ളവരുടെ വാഹനങ്ങൾ 50% കുറയ്ക്കാൻ നിർദേശം
ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനങ്ങൾ സ്വീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറി, ഡിജിപി, വിവിധ വകുപ്പുകളിലെ എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിച്ച യോഗി മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവരുടെ വാഹനങ്ങൾ ഉടൻ തന്നെ 50% കുറയ്ക്കാൻ നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ പങ്കുചേരാൻ സംസ്ഥാനത്തെ ജനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു.സർക്കാർ-സ്വകാര്യ മേഖലകളിൽ സാധ്യമായ ഇടങ്ങളിലെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കണമെന്നും യോഗി നിർദേശിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി മെട്രോയോ പൊതു ബസ്സുകളോ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ഓഫിസുകളിലേക്ക് വരുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകുമെന്നും യോഗി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. “കൂടുതൽ ജീവനക്കാരുള്ള ജോലിസ്ഥലങ്ങളിൽ, ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം ശുപാർശ ചെയ്യുന്ന സംസ്ഥാനതല ഉപദേശം പുറപ്പെടുവിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാറുകൾ, മീറ്റിംഗുകൾ, വർക്ക് ഷോപ്പുകൾ എന്നിവയും മറ്റ് ഔദ്യോഗിക മീറ്റിംഗുകളും വെർച്വലായി നടത്തണം. സംസ്ഥാന സെക്രട്ടേറിയറ്റിലെയും ഡയറക്ടറേറ്റുകളിലെയും അമ്പത് ശതമാനം ആഭ്യന്തര മീറ്റിംഗുകളും വെർച്വലായി നടത്തണം” എന്നും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.




