യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുമെന്നും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഉടമകൾക്ക് വിട്ടുനൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുമെന്നും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഉടമകൾക്ക് വിട്ടുനൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്കെതിരെ യുഡിഎഫ് കടുത്ത നിലപാട് വ്യക്തമാക്കിയത്.
സിൽവർലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് മാത്രമല്ല, ഇതിനായി ഡി-നോട്ടിഫൈ ചെയ്യുന്ന ഭൂമി ഉടമകൾക്ക് തിരികെ നൽകും. കിഫ്ബിയും കേരള ബാങ്കും പുനഃപരിശോധനയ്ക്ക് വിധേയമാക്കും. കിഫ്ബി വെറും പരസ്യം നൽകാനുള്ള സ്ഥാപനമായി മാറിയെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പിണറായി വിജയനും ഒരുപോലെയാണ് ഭരണം നടത്തിയത്. സ്വന്തം കുടുംബത്തിനും ആവശ്യങ്ങൾക്കും വേണ്ടിയായിരുന്നു ഇരുവരുടെയും നീക്കങ്ങൾ. തെലങ്കാനയിലെ ഗ്യാരണ്ടി പദ്ധതികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന പിണറായി അവിടുത്തെ വികസനം നേരിൽ കാണാൻ വരണമെന്നും രേവന്ത് റെഡ്ഢി വെല്ലുവിളിച്ചു.
