മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് കഠിനതടവ്

പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് കഠിനതടവ്. ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു. കെ. മോഹൻ (26), രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു. ആർ (29) എന്നിവരെ 10 വർഷം കഠിനതടവിനും 15,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം രണ്ടു വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിന്യായത്തിൽ പറയുന്നു.2024 വർഷം ജൂലായ് മാസം നാലിനാണ് കേസിനാസ്‌പദമായ സംഭവം. പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന അതിജീവിത ക്ഷേത്രത്തിൽ വച്ചു പരിചയപ്പെട്ട വിവാഹിതനായ ഒന്നാം പ്രതിയുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുത്ത ഒന്നാം പ്രതി അതിജീവിതയേയും ഒപ്പം രണ്ട് കൂട്ടുകാരികളേയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ എത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നൽകുകയായിരുന്നു.അതിനുശേഷം ഒന്നാംപ്രതി അതിജീവിതയെ ലൈംഗീകമായി പീഡിപിച്ചു. മറ്റ് കുട്ടികൾ രണ്ടാം പ്രതിയുടെ മുറിയിലായിരുന്നു. ഇതിൽ ഒരു കുട്ടിയെ രണ്ടാം പ്രതി പീഡിപ്പിച്ചിരുന്നു. പക്ഷേ മറ്റു രണ്ട് കുട്ടികളും പ്രോസീക്യൂഷന് എതിരായി മൊഴി മാറ്റി പറഞ്ഞിരുന്നു. എന്നാൽ അതിജീവിതയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു.

