March 29, 2026

മോഷണ കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും നിർണ്ണായക വിധി

  • March 29, 2026
  • 0 min read

കുവൈത്തിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന മോഷണ കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും നിർണ്ണായക വിധിയുമായി അപ്പീൽ കോടതി. കേസിലെ ഒന്നാം പ്രതിയായ ഇന്ത്യക്കാരനായ സെയിൽസ്മാന് പത്ത് വർഷം തടവും കൂട്ടുപ്രതിയായ കുവൈത്ത് സ്വദേശിനിക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു. മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ മൂല്യമായ 8,09,000 കുവൈത്ത് ദിനാർ (ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ) ഇരുവരും പിഴയായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.രണ്ട് വർഷത്തോളം നീണ്ടുനിന്ന ആസൂത്രിതമായ മോഷണമാണ് ജ്വല്ലറിയിൽ നടന്നത്. സ്ഥാപനത്തിലെ സെയിൽസ്മാനായിരുന്ന ഇന്ത്യൻ പൗരൻ, കുവൈത്ത് സ്വദേശിനിയുമായും അവരുടെ മകളുമായും ചേർന്ന് എട്ട് ലക്ഷത്തിലധികം ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് ഒരു പാകിസ്ഥാൻ സ്വദേശിക്കാണ് ഇയാൾ വിറ്റിരുന്നത്. നിലവിൽ ഒളിവിലുള്ള ഈ പാകിസ്ഥാൻ പൗരന് കോടതി അസാന്നിധ്യത്തിൽ പത്ത് വർഷം തടവ് വിധിച്ചിട്ടുണ്ട്.താൻ മോഷ്ടിക്കുന്ന സ്വർണത്തിന്റെ പണം കുവൈത്ത് സ്വദേശിനിക്കും മകൾക്കുമാണ് കൈമാറിയിരുന്നതെന്ന് പ്രതി മൊഴി നൽകി. തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചാണ് സ്വദേശിനി തന്നെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നും ഇയാൾ കോടതിയിൽ അവകാശപ്പെട്ടു. അതേസമയം, തെളിവുകളുടെ അഭാവത്തിൽ കുവൈത്ത് സ്വദേശിനിയുടെ മകളെ കോടതി കുറ്റവിമുക്തയാക്കി. നേരത്തെ കീഴ്‌ക്കോടതി ഇവർക്ക് മൂന്ന് വർഷം തടവ് വിധിച്ചിരുന്നുവെങ്കിലും അപ്പീൽ കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *