അമേരിക്കൻ സൈന്യത്തെ നിഷ്പ്രഭമാക്കുംകരയുദ്ധത്തിന് മുതിർന്നാൽ കനത്ത വിലനൽകേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇറാനിലേക്ക് കരമാർഗ്ഗമുള്ള അധിനിവേശത്തിന് മുതിർന്നാൽ അമേരിക്കയെയും ഇസ്റാഈൽ ഭരണകൂടത്തെയും നിഷ്പ്രഭമാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കവെ ഇറാൻ ആർമി ഗ്രൗണ്ട് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹിയാണ് ശത്രുക്കൾക്ക് ശക്തമായ താക്കീത് നൽകിയത്.ഇറാനെതിരെയുള്ള ഏതൊരു കരയുദ്ധവും അധിനിവേശ ശക്തികൾക്ക് അതീവ അപകടകരവും വലിയ വില നൽകേണ്ടി വരുന്നതുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് കൈക്കലാക്കാൻ യു എസ്-ഇസ്റാഈൽ സഖ്യം പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഈ പ്രതികരണം വന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ ഇറാനെ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് സൂചന. എന്നാൽ ഇറാന്റെ ഓരോ ഇഞ്ച് ഭൂമിയും സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ജഹാൻഷാഹി കൂട്ടിചേർത്തു.ഫെബ്രുവരി 28ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെയും കമാൻഡർമാരെയും ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾ ആരംഭിച്ചത്. ഇതിന് മറുപടിയായി ഇസ്റാഈൽ അധിനിവേശ പ്രദേശങ്ങളിലെയും മേഖലയിലെ യു എസ് സൈനിക താവളങ്ങളിലെയും ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. കൂടാതെ തങ്ങളുമായി ശത്രുതയിലുള്ള രാജ്യങ്ങളുടെ എണ്ണ, ഗ്യാസ് ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര ഇറാൻ തടയുകയും ചെയ്തിട്ടുണ്ട്
