ചേലക്കരയും കോങ്ങാടും വെച്ചുമാറാൻ ലീഗിലും കോൺഗ്രസിലും ധാരണ

ചേലക്കരയും കോങ്ങാടും വെച്ചുമാറാൻ ലീഗിലും കോൺഗ്രസിലും ധാരണ, സീറ്റുകൾ വെച്ചുമാറാൻ ഇരുവർക്കും സമ്മതമെന്ന് സൂചന, മണ്ഡലങ്ങളിൽ ഏത് സ്ഥാനാർത്ഥികളെ ഇറക്കുമെന്നതിൽ ആശങ്ക
തൃശൂർ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോങ്ങാട് മണ്ഡലവും ചേലക്കരയും വെച്ചുമാറാനുള്ള ധാരണയിലെത്തി ലീഗും കോൺഗ്രസും. ചേലക്കര ലീഗിന് വിട്ടുകോടത്ത് കോങ്ങാടുമായി വച്ചുമാറാനാണ് തീരുമാനിച്ചിട്ടുള്ളത്. വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ചർച്ച നടന്നു. സീറ്റുകൾ വെച്ചുമാറാൻ ഇരുകൂട്ടർക്കും സമ്മതമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, മണ്ഡലങ്ങളിൽ ആരെ സ്ഥാനാർഥിയാക്കും എന്ന കാര്യത്തിൽ ആശങ്കയിലാണ് പാർട്ടികൾ. സീറ്റ് വെച്ചുമാറുന്ന വിഷത്തിൽ തീരുമാനമെടുക്കാൻ തൃശൂരിലെ കുന്നംകുളത്താണ് ഇരുപാർട്ടികളിലേയും നേതാക്കൾ തമ്മിൽ ചർച്ച നടത്തിയത്. വിഡി സതീശൻ്റെ പുതുയുഗ യാത്ര കുന്നംകുളത്ത് എത്തിയപ്പോൾ ഇന്നലെ കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് രണ്ടു സീറ്റുകൾ വെച്ചുമാറാൻ തീരുമാനമായത്. കോങ്ങാട് മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ചിരുന്നത് യുസി രാമനാണ്. ഇത്തവണ വികെ ശ്രീകണ്ഠൻ്റെ ഭാര്യ കെഎ തുളസിയെ മത്സരിപ്പികാണാൻ സാധ്യത. നേരത്തെ, ഒറ്റപ്പാലത്ത് നിന്നും ചേലക്കരയിൽ നിന്നും കെഎ തുളസി മത്സരിച്ചിരുന്നു. ചേലക്കരയിൽ കെ രാധാകൃഷ്ണനോട് തുളസി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇടവേളയ്ക്ക് ശേഷം തുളസി വീണ്ടും മത്സരരംഗത്തേക്കെത്തുകയാണ്. എന്നാൽ ചേലക്കരയിലെ ലീഗ് സീറ്റിൽ ആര് മത്സരിക്കുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയെയാണ് ലീഗ് തിരയുന്നത്. ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാൻ നേരെത്തെ തീരുമാനമുണ്ടായിരുന്നുവെങ്കിലും സംവരണ മണ്ഡലമായതിനാൽ ജയന്തിക്ക് സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. എൽഡിഎഫിന് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള ചേലക്കരയിൽ ലീഗിന് നേട്ടമുണ്ടാക്കാനാകുമോ എന്നതാണ് കണ്ടറിയേണ്ടത്




