ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഡയാലിസിസിനായി ഉപയോഗിക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി. സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന ഈ കേന്ദ്രം അടച്ചുപൂട്ടിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലാബ് പരിശോധനയിലാണ് വെള്ളത്തിലെ അശുദ്ധി തിരിച്ചറിഞ്ഞത്. ഇതിനെത്തുടർന്ന് ആശുപത്രിയിലെ കിണറുകളിലും ടാങ്കുകളിലും അടിയന്തര ക്ലോറിനേഷൻ നടത്തിയെങ്കിലും ഫലം അനുകൂലമായില്ല. തുടർന്ന് ജല അതോറിറ്റിയുടെ പുതിയ കണക്ഷൻ വഴി ലഭിച്ച വെള്ളം പരിശോധിച്ചെങ്കിലും അതും പൂർണ്ണമായും സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ ജലശുദ്ധീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വെള്ളം കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം ലഭിക്കുന്നത് വരെ യൂണിറ്റ് അടഞ്ഞുകിടക്കുമെന്ന് അധികൃതർ. യൂണിറ്റിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ഇവർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ജില്ലാ ആശുപത്രി അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ ഡയാലിസിസ് കിറ്റുകളും മറ്റ് സാമഗ്രികളും ജില്ലാ ആശുപത്രിയിൽ നിന്ന് സ്വകാര്യ കേന്ദ്രങ്ങൾക്ക് കൈമാറി. നിലവിൽ രണ്ട് ഷിഫ്റ്റുകളിലായി പ്രതിദിനം 16 പേരാണ് ഇവിടെ ചികിത്സ തേടിയിരുന്നത്.

