March 30, 2026

50,000 നഴ്‌സുമാര്‍ യുകെ വിടേണ്ട ഗുരുതര സാഹചര്യത്തിലേയ്ക്ക്, ആശങ്കയോടെ മലയാളികള്‍, ഇന്‍ഡ്യന്‍ വിദേശ കാര്യമ്ര്രന്താലയത്തിന്റെ ഇടപ്പെടല്‍ ഉണ്ടാകുമെന്ന പ്രതിക്ഷയില്‍ മലയാളികള്‍

  • February 12, 2026
  • 0 min read

ലണ്ടൻ :പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണം നടപ്പിലാകുന്നതോടെ കുടുംബാംഗങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കേണ്ട അവസ്ഥ വന്നുചേരുമെന്ന് ഭയക്കുന്നതായി വിദേശ നഴ്‌സുമാരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ജോലിക്കോ, പഠനത്തിനോ ആയി ബ്രിട്ടനിലെത്തിയ ആയിരത്തിലേറെ പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അഞ്ചില്‍ മൂന്ന് പേരും കുടുംബാംഗങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കേണ്ടി വരും എന്ന് ആശങ്കപ്പെടുകയാണ്. റിഫോം യു കെയുടെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിക്ക് കൂച്ചുവിലങ്ങിടാന്‍ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ യു കെയില്‍ സ്വീകാര്യരല്ല എന്ന തോന്നലുണ്ടാക്കുന്നതായി സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് പേരും പറയുന്നു.നെയ്ജല്‍ ഫരാജിനെ തളയ്ക്കാന്‍ കൊണ്ടുവന്ന പുതിയ കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ ലേബര്‍ പാര്‍ട്ടി എം പിമാര്‍ക്കിടയില്‍ തന്നെ എതിര്‍പ്പുണ്ട്. പുതിയ നിയമമനുസരിച്ച്, ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പി ആര്‍) ലഭിക്കണമെങ്കില്‍ പത്ത് വര്‍ഷമെങ്കിലും ബ്രിട്ടനിലുണ്ടാകണം. നേരത്തെ അത് അഞ്ചു വര്‍ഷമായിരുന്നു. അതേസമയം, നിരവധി കെയറര്‍മാര്‍ ഉള്‍പ്പെടുന്ന ബിലോ ഗ്രാഡ്വേറ്റ് ലെവല്‍ ജോലികളില്‍ ഉള്ളവര്‍ക്ക് ഇത് 15 വര്‍ഷമാണ്.കുടിയേറ്റക്കാര്‍, ബ്രിട്ടീഷ് സമ്പദ്ഘടനയുടെ അതിപ്രധാന മേഖലകളില്‍ ആവശ്യമായ നൈപുണികള്‍ കൊണ്ടുവരുന്നുണ്ടെന്നും, തങ്ങളുടെ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ അതീവ പ്രാധാന്യമുള്ള എന്‍ എച്ച് എസ്, സോഷ്യല്‍ കെയര്‍, ഐ ടി മേഖലകളില്‍ ജോലി ചെയ്യുന്നവരാണെന്നും സര്‍വ്വെ നടത്തിയ, ചാരിറ്റി സംഘടനയായ പ്രാക്‌സിസ് പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ഈയാഴ്ച്ച ഈ സര്‍വ്വേ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിലവില്‍ യു കെയില്‍ ജീവിക്കുന്ന 3 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ബ്രിട്ടനില്‍ പി ആര്‍ ലഭിക്കാന്‍ പുതിയ നിയമം പ്രകാരം 10 വര്‍ഷക്കാലം കാത്തിരിക്കേണ്ടതായി വരും. മാത്രമല്ല, ആരോഗ്യ മേഖലയില്‍ പ്രതിസന്ധി ഗുരുതരമാക്കിക്കൊണ്ട് 50,000 ല്‍ അധികം നഴ്‌സുമാര്‍ ബ്രിട്ടന്‍ വിടാന്‍ നിര്‍ബന്ധിതരാകുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനില്‍ തുടരാന്‍ തീരുമാനിച്ചാല്‍ തന്നെ പലര്‍ക്കും കുടുംബത്തോടൊപ്പം കഴിയാന്‍ കഴിഞ്ഞേക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് പെര്‍മെനന്റ് റെസിഡന്റ് സ്റ്റാറ്റസിനായി പതിനേഴ് ലക്ഷം പേര്‍ കാത്തിരിക്കുന്നുണ്ട് എന്നാണ് ഐ പി പി ആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് ഇനിയൊരു അഞ്ച് വര്‍ഷക്കാലം കൂടി കാത്തിരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇത് ഒരാള്‍ക്ക് 20,000 പൗണ്ടിന്റെ അധിക ചെലവ് ഉണ്ടാക്കും. 2009 ല്‍ ബ്രിട്ടനിലെത്തിയ ഒരു ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍ പറയുന്നത്, താന്‍ ബ്രിട്ടനില്‍ നികുതി നല്‍കുകയും, തന്റെ കുട്ടികളെ ഇവിടെ വളര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോള്‍ തുടരുന്ന അനിശ്ചിതാവസ്ഥ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ് എന്നാണ്.ഓരോ 30 മാസം കൂടുമ്പോഴും സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള ചെലവ് കൂടിയായപ്പോള്‍, കുറഞ്ഞ വരുമാനത്തിലുള്ള തൊഴില്‍ ചെയ്യുന്ന താന്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു എന്നും അവര്‍ പറയുന്നു. ഇപ്പോള്‍ കുട്ടികള്‍ക്ക് ആഹാരം നല്‍കാന്‍ ഫുഡ് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. പുതിയ നയം തീര്‍ത്ത ആശയക്കുഴപ്പവും അനിശ്ചിതാവസ്ഥയും മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളെയും ഭാവിയെക്കുറിച്ച് ആശങ്കയിലാഴ്ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *