കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവർന്നു

ഹൈദരാബാദിൽ മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവർന്നു. ഹൈദരാബാദിലെ കോട്ടിയില്‍ വെച്ചാണ് കോഴിക്കോട് സ്വദേശിയായ റിൻഷാദില്‍ നിന്ന് പണം കൊള്ളയടിച്ചത്. കാലില്‍ വെടിയേറ്റ റിൻഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടു പേര്‍ ചേർന്നാണ് കവർച്ച നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.ജനുവരി 7നാണ് കച്ചവടത്തിനായി വസ്ത്രങ്ങള്‍ വാങ്ങാന്‍ റിന്‍ഷാദ് ഹൈദരാബാദിലെത്തിയത്. എന്നാല്‍ നടക്കാത്തതിനെ തുടര്‍ന്ന് റിന്‍ഷിദിന്റെ സഹോദരന്‍ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ജനുവരി 31 രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി പണം എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതര്‍ അവിടേക്ക് എത്തുകയായിരുന്നു. അതിലൊരാള്‍ തോക്കെടുത്ത് റിന്‍ഷിദിനു നേര്‍ക്ക് രണ്ട് തവണ വെടിയുതിര്‍ത്തുവെന്ന് പൊലീസ് പറഞ്ഞു. പണവുമായി കടക്കുന്നതിനിടെ റിന്‍ഷിദ് വന്ന ബൈക്കിന്റെ താക്കോലും എടുത്തു. ആക്രമണത്തിനു ശേഷം ചാദര്‍ഗഡിലേക്കും അവിടെ നിന്ന് കച്ചിഗുഡയിലേക്കും കടന്ന പ്രതികള്‍ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് കളഞ്ഞുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിന്‍ഷിദ് അപകട നില തരണം ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ചു വരികയാണ്.
