March 29, 2026

അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയ; അതിശക്തമായ മിസൈൽ എൻജിൻ പരീക്ഷിച്ച് കിം ജോംഗ് ഉൻ

  • March 29, 2026
  • 1 min read

യുഎസിനെ നേരിടാൻ തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിശക്തമായ പുതിയ മിസൈൽ എൻജിൻ വിജയകരമായി പരീക്ഷിച്ച് ഉത്തരകൊറിയ. സോളിഡ്-ഫ്യുവൽ എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് പരീക്ഷിച്ചത്. രാജ്യത്തിന്റെ പരമാധികാരിയായ കിം ജോംഗ് ഉന്നിന്റെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, അമേരിക്ക ആഗോളതലത്തിൽ ഭീകരവാദവും അധിനിവേശവും നടത്തുകയാണെന്ന് കിം കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണം. അമേരിക്കയെ നേരിട്ട് ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾ ആധുനികവൽക്കരിക്കാനുള്ള കിമ്മിന്റെ നീക്കമായാണ് പ്രതിരോധ വിദഗ്ധർ ഈ മിസൈൽ പരീക്ഷണത്തെ വിലയിരുത്തുന്നത്. പുതുതായി വികസിപ്പിച്ച കാർബൺ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ചുള്ള എൻജിന്റെ ഗ്രൗണ്ട് ജെറ്റ് പരീക്ഷണമാണ് നടന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ഒരൊറ്റ മിസൈലിലൂടെ ഒന്നിലധികം യുദ്ധമുനകൾ ഘടിപ്പിക്കാനും അതുവഴി അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കാനുമാണ് എൻജിൻ കരുത്ത് വർദ്ധിപ്പിക്കുന്നതിലൂടെ ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. ഉത്തരകൊറിയയുടെ പഴയ ലിക്വിഡ്ഫ്യുവൽ മിസൈലുകളെ അപേക്ഷിച്ച് ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകൾക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്.വിക്ഷേപണത്തിന് തൊട്ടുമുമ്പ് ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യമില്ലാത്തതിനാൽ പെട്ടെന്ന് വിക്ഷേപിക്കാൻ കഴിയും. വിക്ഷേപണത്തിന് മുൻപ് തന്നെ ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ പെടുന്നത് ഒഴിവാകും. അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ യുദ്ധമുനകൾ നശിച്ചുപോകാതിരിക്കാനുള്ള സാങ്കേതിക വിദ്യയും ഉത്തരകൊറിയ വികസിപ്പിച്ചെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *