March 29, 2026

വന്യജീവി ആക്രമണം നേരിടാന്‍ 100 കോടി . വനം വന്യജീവി സംരക്ഷണത്തിന് 288 കോടിയും

  • January 30, 2026
  • 1 min read

സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിരോധത്തത്തിന് 100 കോടിയില്‍ പരിഹാരമാകുമോ. വന്യജീവി ആക്രമണം നേരിടാന്‍ ബജറ്റില്‍ 100 കോടി രൂപ അധികം അനുവദിച്ചപ്പോള്‍ വനം വന്യജീവി സംരക്ഷണത്തിന് 288 കോടിയും വകയിരുത്തിയിട്ടുണ്ട്. കടുത്ത വന്യ ജീവി മനുഷ്യ സംഘര്‍ഷം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി കനത്ത നാശഷ്ടമാണു വരുത്തിവെക്കുന്നത്.

സ്വന്തം വീട്ടുമുറ്റത്തു നില്‍ക്കുമ്പോള്‍ പോലും ആനയും പുലിയുടെയും കടുവയുടെയും കാട്ടുപോത്തിന്റെയുമെല്ലാം ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നു. എന്നാല്‍, വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 50 കോടി രൂപമാത്രമാണു ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇക്കുറി തുകയില്‍ വര്‍ധനവ് ഉണ്ടായതാണ് ഏക ആശ്വാസം. വനവിസ്തൃതി കൂടിയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് അര്‍ഹമായ പരിഗണനയുണ്ടായിട്ടില്ല.വന്യജീവികള്‍ കാടുവിട്ടിറങ്ങുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ ഉയരംകൂടിയ മതില്‍, കിടങ്ങ്, സൗരോര്‍ജവേലി, തൂക്കുവേലി എന്നിവയാണ്. 

2019-ലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കേരളത്തില്‍ 823 ചതുരശ്രകിലോമീറ്റര്‍ വനവിസ്തൃതി വര്‍ധിച്ചിട്ടുണ്ട്.വന്യജീവികളുടെ എണ്ണം നിര്‍ണയിക്കാന്‍ കൃത്യമായ ശാസ്ത്രീയപഠനം നടത്തിയിട്ടുമില്ല. ഭൂവിസ്തൃതിയുടെ 30 ശതമാനം വനമുള്ള സംസ്ഥാനത്ത് 273 പഞ്ചായത്തുകള്‍ വന്യമൃഗ ആക്രമണഭീതിയിലാണ്. 30 പഞ്ചായത്തുകള്‍ അതിതീവ്ര വന്യജീവി ആക്രമണമേഖലയിലുമാണ്. സംസ്ഥാനത്ത് ആന, കടുവ, കാട്ടുപന്നി, പുലി, കുരങ്ങ്, കരടി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണം വര്‍ധിച്ചുവരുകയാണ് മുന്‍കാലങ്ങളിലേതിനേക്കാള്‍ മൃഗങ്ങള്‍ കാടുവിട്ട് നാട്ടിന്‍പുറങ്ങളിലെത്തുന്നുണ്ട്.വന്യജീവിശല്യംകൊണ്ട് ദുരിതമനുഭവിക്കുന്നവരില്‍ ഭൂരിഭാഗംവരുന്ന ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ചെറുകിട കര്‍ഷകരും ഉള്‍പ്പെടുന്നവരെ സംരക്ഷിക്കാന്‍പോലും ഫണ്ട് അപര്യാപ്തമാണ്.

10 വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 13 മടങ്ങും പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 30 മടങ്ങും വര്‍ധനവാണുണ്ടായിട്ടുള്ളത്. ശരാശരി നോക്കുമ്പോള്‍ സംസ്ഥാനത്ത് ഓരോ മൂന്നുദിവസം കൂടുമ്പോഴും ഒരാള്‍വീതം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്ഓരോദിവസവും രണ്ടുപേര്‍ക്കു വീതം ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *