വിശ്വാസികൾ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിക്കുന്നു

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനത്തിൽ, സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങളും പ്രാർത്ഥനകളും നടന്നു. പണ്ട് യഹൂദജനം ഒലീവ് ഇലകളേന്തി യേശുവിനെ വരവേറ്റതിനെ അനുസ്മരിച്ചുകൊണ്ട് വിശ്വാസികൾ കുരുത്തോലകളേന്തി പ്രദക്ഷിണം നടത്തി.യേശുക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെ അനുസ്മരിപ്പിക്കുന്ന വിശുദ്ധവാരത്തിന്റെ തുടക്കമാണ് ഒശാന ഞായർ. വിശുദ്ധ വാരത്തിലെ ആദ്യ ദിനമായ ഇന്ന് സാധാരണയിൽ കവിഞ്ഞ വലിയ രീതിയിലുള്ള ജനബാഹുല്യമാണ് വിവിധ ദേവാലയങ്ങളിൽ കാണപ്പെടുന്നത്. പ്രാർത്ഥനയുടെയും നോമ്പിന്റെയും അവസാന ഘട്ടത്തിലേക്ക് ക്രൈസ്തവർ എത്തുകയാണ്.തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ പ്രാർത്ഥനാ ചടങ്ങുകൾ നടന്നു. ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് തോമസ് ജെ. നെറ്റോയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഇവിടെ കുരുത്തോല വാഴ്വും പ്രദക്ഷിണവും സംഘടിപ്പിച്ചത്. പള്ളിയിൽ നിന്നും ആരംഭിച്ച കുരുത്തോല പ്രദക്ഷിണം സമീപത്തെ യൂണിവേഴ്സിറ്റി കോളേജ് പരിസരത്തുനിന്നും തിരിഞ്ഞ് വീണ്ടും ദേവാലയത്തിൽ തന്നെ സമാപിച്ചു.കൊച്ചിയിൽ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന തിരുകർമ്മങ്ങൾക്ക് സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികളാണ് ബസിലിക്കയിലെ പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെ എത്തിയത്.
