റേഷൻ വ്യാപാരികളുടെ വേതനം കൂട്ടി

അനീഷ് ചുനക്കര
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ -ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയില്‍ റേഷന്‍ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതല്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പ്രതിമാസം 15ക്വിന്റല്‍ വരെയുള്ള വിതരണത്തിന് കമ്മീഷന്‍ 6800/- രൂപയും 15 ക്വിന്റലിനു മുകളില്‍ 45 ക്വിന്റല്‍ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷന്‍ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും, 45 ക്വിന്റലിനു മുകളില്‍ അടിസ്ഥാന കമ്മീഷന്‍ 21000 രൂപയും 45 ക്വിന്റലിനു മുകളില്‍ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിലും വേതനം പരിഷ്കരിക്കാന്‍ ധാരണയായി. പരിഷ്ക്കരിച്ച പാക്കേജു പ്രകാരം നിലവില്‍ വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18000 രൂപയിൽ നിന്ന് 21000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ അധിക കമ്മീഷന്‍ 180 രൂപ എന്നുള്ളത് 270 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ വർദ്ധനവ് 2026 ജനുവരി മുതൽ നടപ്പിലാക്കാനും തീരുമാനമായി. വളരെ കാലമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച വേതന പാക്കേജ് നടപ്പിലാക്കിയ സർക്കാറിന് എല്ലാ സംഘടനകളും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായും വ്യാപാരി സംഘടനകള്‍ അറിയിച്ചു. പ്രസ്തുത യോഗത്തിൽ, വിവിധ സംഘടനകളെ പ്രതിനിധികരിച്ച്, അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ, ജി. ശശിധരന്‍, അഡ്വ. ജോണി നെല്ലൂര്‍, ടി മുഹമ്മദാലി, അഡ്വ. ജി. കൃഷ്ണ പ്രസാദ്, സുരേഷ് കാരേറ്റ്, കെ.ബി. ബിജു, വി. അജിത് കുമാര്‍, അഡ്വ. ആര്‍. സജിലാല്‍, പ്രിയന്‍ കുമാര്‍ തുടങ്ങിയവരും സിവിൽ സപ്ലെസ് കമ്മീഷണർ ഹിമ ഐ.എ.എസ്, റേഷനിംഗ് കൺട്രോളർ മോഹൻ കുമാർ, ഭക്ഷ്യ – ധന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

