ശശീന്ദ്രന്റെ ഏലത്തൂര്‍ സീറ്റ് സി പി ഐ എം പിടിച്ചെടുക്കാന്‍ നീക്കം

ഏലത്തൂരിൽ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ പടയൊരുക്കം: മാറി നിന്ന് യുവാക്കൾക്ക് അവസരമൊരുക്കണമെന്ന് ഒരു വിഭാഗം: തർക്കം രൂക്ഷമായാൽ സി പി എം സീറ്റ് പിടിച്ചെടുക്കും
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എലത്തൂർ മണ്ഡലത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. എല്‍ഡിഎഫ് കോട്ടയായ ഇവിടെ മൂന്നാം ഊഴത്തിനായി മന്ത്രി എ.കെ.
ശശീന്ദ്രൻ തയ്യാറെടുക്കുമ്പോള്‍ എൻസിപി(എസ്) ജില്ലാ-ബ്ലോക്ക് കമ്മിറ്റികളില്‍ നിന്ന് ശക്തമായ എതിർപ്പാണ് ഉയരുന്നത്. എട്ടുതവണ തിരഞ്ഞെടുപ്പിനെ നേരിടുകയും ആറുതവണ എംഎല്‍എയാവുകയും ചെയ്ത ശശീന്ദ്രൻ ഇനി മാറിനില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. തർക്കം രൂക്ഷമായാല്‍ എല്‍ഡിഎഫിന്റെ ഈ ഉറച്ച സീറ്റ് സിപിഎം നേരിട്ട് ഏറ്റെടുത്തേക്കുമെന്ന സൂചനകളുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 5,337 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്താനായത് എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും പ്രാദേശിക കമ്മിറ്റികളുടെ അഭിപ്രായം തേടുകയാണ് സിപിഎം നേതൃത്വം.മറുഭാഗത്ത്, മണ്ഡലം രൂപവത്കരിച്ച ശേഷം ആദ്യമായി സ്വന്തം സ്ഥാനാർത്ഥിയെ രംഗത്തിറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ മുന്നണിയിലെ ഘടകകക്ഷിയായ എൻസികെയ്ക്ക് സീറ്റ് നല്‍കിയത് വൻ തിരിച്ചടിക്ക് കാരണമായിരുന്നു. ശശീന്ദ്രൻ നേടിയതിന്റെ പകുതി വോട്ടുകള്‍ മാത്രമാണ് അന്ന് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇത്തവണ അത്തരം പരീക്ഷണങ്ങള്‍ക്കില്ലാതെ കെപിസിസി ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത്. ബിജെപി നിരയില്‍ സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രനാണ് ആദ്യഘട്ട ചർച്ചകളില്‍ മുന്നിലുള്ളത്. നന്മണ്ട, കുരുവട്ടൂർ, തലക്കുളത്തൂർ പഞ്ചായത്തുകള്‍ തദ്ദേശ ഭരണത്തില്‍ യുഡിഎഫ് പിടിച്ചെടുത്തത് ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.2008-ല്‍ രൂപവത്കരിച്ച എലത്തൂർ മണ്ഡലം 2021-ല്‍ 29,507 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ശശീന്ദ്രനെ നിയമസഭയിലെത്തിച്ചത്
